കൊച്ചി: ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. തെക്കൻ മാലിപ്പുറം സ്വദേശി ഐനിപറമ്പിൽ റൈജോ (32) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് വൈപ്പിൻ കാളമുക്ക് ഫിഷിങ് ഹാർബറിലാണ് സംഭവം. ഭാര്യയെ ഫോണിൽ ശല്യം ചെയ്തതിനെച്ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെയാണ് യുവാവിനെ പ്രതി മീൻ മുറിക്കുന്ന കത്തികൊണ്ടു നെഞ്ചിനു താഴെ കുത്തുകയായിരുന്നെന്നു പൊലീസ് വിശദമാക്കി.
യുവാവിനെ കുത്തിയ ശേഷം ഉടനെ വാഹനത്തിൽ രക്ഷപെട്ട പ്രതിയെ പൊലീസ് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ പിടികൂടി. കുത്തേറ്റ യുവാവ് അപകട ഘട്ടം തരണം ചെയ്തതായി പൊലീസ് പറഞ്ഞു. കാളമുക്കിൽ മീൻ തട്ട് നടത്തുകയാണ് പ്രതി. മുളവുകാട് എസ്എച്ച്ഒ പി.എസ്.മൻജിത് ലാൽ, എസ്‌ഐ വി.ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർ കെ.ആർ.രാജേഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.