മൂന്നു മണിക്കൂര്‍ ബിയര്‍ കുടിച്ചില്ലെങ്കില്‍ മരിച്ചുപോവില്ല; സ്റ്റേഡിയങ്ങളിലെ മദ്യനിരോധനത്തില്‍ ഫിഫ പ്രസിഡന്‍റ്


ദോഹ: സ്‌റ്റേഡിയം പരിസരങ്ങളില്‍ മദ്യം നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഖത്തറിന്‍റെ തീരുമാനത്തെ ന്യായീകരിച്ച് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ബിയര്‍ കുടിച്ചില്ലെന്ന് കരുതി മരിച്ചുപോവില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ തമാശയായി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സ്റ്റേഡയം പരിസരങ്ങളില്‍ മദ്യത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഖത്തര്‍ ഭരണകൂടം തീരുമാനം കൈക്കൊണ്ടത്. ഇത് ചില കോണുകളില്‍ നിന്ന് വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഫിഫ പ്രസിഡന്‍റിന്‍റെ പരാമര്‍ശം. ലോകകപ്പില്‍ എടുക്കുന്ന ഓരോ തീരുമാനവും ഖത്തറും ഫിഫയും തമ്മിലുള്ള സംയുക്ത തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം ആലോചിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത ശേഷം സംയുക്തമായാണ് ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. അതേസമയം, ദോഹയുടെ വിവിധ ഭാഗങ്ങളിലുള്ള ഫാന്‍ സോണുകളിലെ 200ലധികം വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് മദ്യം വാങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സമാനമായ നിയന്ത്രണങ്ങള്‍ മറ്റ് രാജ്യങ്ങളിലും ഏര്‍പ്പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ മദ്യപാനത്തിന് വിലക്കുണ്ട്. സ്റ്റേഡിയം പരിസരങ്ങളില്‍ മദ്യം വില്‍ക്കുന്നതിനുള്ള വിലക്കും ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ സ്വവര്‍ഗരതി നിയമവിരുദ്ധമാണെങ്കില്‍ സ്വവര്‍ഗരതിക്കാര്‍ ഉള്‍പ്പെടെ എല്ലാ ആരാധകരെയും ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നതായും ഫിഫ പ്രസിഡന്‍റ് അറിയിച്ചു. രാജ്യത്തെ ഉന്നത നേതൃത്വവുമായി ഈ വിഷയത്തെക്കുറിച്ച് പല തവണ സംസാരിച്ചതാണെന്നും സ്വവര്‍ഗരതിക്കാര്‍ ഉള്‍പ്പെടെ ആര്‍ക്കും രാജ്യത്തേക്ക് വരുന്നതിന് വിലക്കില്ലെന്നും ഭരണനേതൃത്വം വ്യക്തമാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പരാമര്‍ശത്തില്‍, സ്വവര്‍ഗ്ഗാനുരാഗിയായ ഫിഫ മീഡിയ മേധാവി ബ്രയാന്‍ സ്വാന്‍സണും ഖത്തറിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. ഖത്തര്‍ ലോകകപ്പിനെതിരേ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ നിന്നുയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. ഒരു സ്വവര്‍ഗ്ഗാനുരാഗി എന്ന നിലയില്‍ ഖത്തറില്‍ ഒരു പ്രശ്‌നവും തനിക്ക് നേരിടേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ലോകകപ്പില്‍ എട്ട് സ്റ്റേഡിയങ്ങളിലെ ബിയര്‍ വില്‍പ്പനയ്ക്ക് ഖത്തറും ഫിഫയും നിരോധനം പ്രഖ്യാപിച്ചതിനോടുള്ള പ്രതികരണവുമായി ഇംഗ്ലണ്ട് താരം എറിക് ഡയര്‍. മദ്യം ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫുട്‌ബോള്‍ ആസ്വദിക്കാന്‍ എല്ലാവര്‍ക്കും കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫുട്‌ബോള്‍ മൈതാനത്തെ കളിയാണ് കാണികളില്‍ ആവേശം നിറയ്‌ക്കേണ്ടതെന്നാണ് താന്‍ കരുതുന്നത്. തന്നെ സംബന്ധിച്ചിടത്തോളം കളിയാണ് ഏറ്റവും വലിയ സന്തോഷം നല്‍കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദോഹയിലെ ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച ഇറാനെതിരെയാണ് ഇംഗ്ലണ്ട് ടീമിന്റെ ആദ്യ മല്‍സരം. ലോകകപ്പിന്‍റെ 64 മത്സരങ്ങളിലായി 10 ലക്ഷത്തിലേറെ കാണികള്‍ പങ്കെടുക്കുമെന്ന് ഫിഫയുടെ കണക്കുകൂട്ടല്‍.

Previous Post Next Post