'ഇന്ത്യയുടെ ഹൃദയം തുളച്ച മൂന്നു വെടിയുണ്ടകൾ'; ഗാന്ധിജിയുടെ ഓർമയ്ക്ക് 75 ആണ്ട്


 
 സ്വതന്ത്ര്യ ഇന്ത്യയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു മഹാത്മാ ഗാന്ധിക്ക്. പട്ടിണിക്കാരിലും താഴേക്കിടയിലുള്ളവരിലുമാണ് അദ്ദേഹം ഇന്ത്യയെ കണ്ടത്. അവരുടെ വളർച്ചയാണ് അദ്ദേഹം സ്വപ്നം കണ്ടത്. എന്നാൽ ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കും മുൻപേ അദ്ദേഹം വീണു പോയി. 

ഒരു മതഭ്രാന്തന്റെ തോക്കിൽ നിന്നു വന്ന മൂന്നു ബുള്ളറ്റുകൾ തുളച്ചു കയറിയത് ഗാന്ധിജിയുടെ നെഞ്ചിലേക്ക് മാത്രമല്ല ഇന്ത്യയുടെ ഹൃദയത്തിലേക്കു കൂടിയാണ്. രാജ്യത്തെ ഞെട്ടിച്ച ആ കറുത്ത ദിനത്തിന്റെ ഓർമയ്ക്ക് ഇന്ന് 75 വയസ് തികയുകയാണ്. 

1948 ജനുവരി 30 നാണ് നാഥുറാം വിനായക് ഗോഡ്സേയുടെ തോക്കിന് ഗാന്ധിജി ഇരയാകുന്നത്. പ്രാർത്ഥനായോഗത്തിന് ഇടെയായി‌രുന്നു അത്.  

ഗാന്ധിജിയുടെ കാൽ തൊട്ടു വന്ദിക്കാനായി എത്തിയ ആൾ ബെറെറ്റ പിസ്റ്റൾ എടുത്ത് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്കു മൂന്നു വെടിയുണ്ടകൾ ഉതിർക്കുന്നു. വെടിയേറ്റ്‌ നിലംപതിച്ച ആ മഹാത്മാവിന്റെ ചുണ്ടില്‍ ഹേ റാം വിളികളാണുണ്ടായിരുന്നത്‌. സ്വതന്ത്ര്യ ഇന്ത്യയിലെ ഗാന്ധിജിയുടെ 168ാം ദിവസമായിരുന്നു അത്. 

മഹാത്മാവിന്റെ വിയോഗം രാജ്യത്തെ അറിയിക്കാന്‍ ചെയ്‌ത പ്രസംഗത്തില്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു ഇങ്ങനെ മന്ത്രിച്ചു;" നമ്മുടെ ജീവിതങ്ങളില്‍നിന്നും പ്രകാശം നിഷ്‌ക്രമിച്ചിരിക്കുന്നു. സര്‍വവും അന്ധകാരം നിറഞ്ഞിരിക്കുന്നു. നാം ബാപ്പു എന്ന്‌ വിളിക്കുന്ന നമ്മുടെ പ്രിയനേതാവ്‌, രാഷ്‌ട്രത്തിന്റെ പിതാവ്‌
 ഇല്ലാതായിരിക്കുന്നു..." എന്നാൽ ആ വെളിച്ചം ഇന്നും ഇന്ത്യയിൽ അവശേഷിക്കുന്നു .


Previous Post Next Post