BBC📺കശ്മീരില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ച മാധ്യമം, കോൺഗ്രസിന് പറ്റിയ സഖ്യകക്ഷി: അനിൽ ആൻറണി



 ന്യൂഡല്‍ഹി: ബി.ബി.സി.ക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കശ്മീരിനെ ഒഴിവാക്കിയുള്ള ഇന്ത്യയുടെ ഭൂപടംഉപയോഗിച്ചുള്ള ബി.ബി.സി വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചാണ് അനില്‍ ആന്റണിയുടെ വിമര്‍ശനം. ഡോക്യുമെന്ററി വിവാദത്തില്‍ തന്നെ വിമര്‍ശിച്ച ജയ്‌റാം രമേശിനെയും സുപ്രിയ ശ്രീനേതിനേയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

ഭൂപടത്തില്‍നിന്ന് കശ്മീരിനെ നീക്കി ഇന്ത്യയുടെ പരമാധികാരത്തെ നിരന്തരം ചോദ്യംചെയ്ത മാധ്യമമാണ് ബി.ബി.സിയെന്നും ഇപ്പോഴത്തെ കോണ്‍ഗ്രസിന് പറ്റിയ സഖ്യകക്ഷിയാണ് ബി.ബി.സി.യെന്നുംഅനില്‍ പറയുന്നു.

‘കശ്മീരിർ ഇല്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ച് ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്ത മാധ്യമമാണ് ബി.ബി.സി. നിക്ഷിപ്ത താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാധ്യമം. നിലവിലെ കോണ്‍ഗ്രസിന് പറ്റിയ സഖ്യകക്ഷിയാണ് ബി.ബി.സി.’, അനില്‍ ട്വീറ്റ് ചെയ്തു.

മോദിക്കെതിരായ ബി.ബി.സി. ഡോക്യുമെന്ററിയെ എതിര്‍ത്തതിന്റെ പേരില്‍ വിവാദത്തിലായ അനില്‍ കെ. ആന്റണി കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍നിന്നും രാജിവെച്ചിരുന്നു. മോദിക്കെതിരായ പരാമര്‍ശമുണ്ടെന്ന പേരില്‍ ബി.ബി.സി. പുറത്തിറക്കിയ ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഡോക്യുമെന്ററി സ്വന്തം നിലക്ക് പ്രദര്‍ശിപ്പിക്കണമെന്ന നിലപാടിലായിരുന്നു. ഇതിനെതിരെ അനില്‍ ആന്റണി രംഗത്തുവരികയും അതിനെത്തുടര്‍ന്നുള്ള വിവാദങ്ങളുമാണ് രാജിയിലേക്ക് നയിച്ചത്.

أحدث أقدم