തൃപ്പൂണിത്തുറ: നിരവധി ബൈക്കു മോഷണക്കേസുകളില്‍ 18-കാരൻ അറസ്റ്റില്‍. ചളിക്കവട്ടം സ്വദേശി റിസ്വാനും പ്രായപൂര്‍ത്തിയാകാത്ത ആറു പേരുമാണ് പൊലീസ് പിടിയിലായത്.
തൃപ്പൂണിത്തുറയിലെ ചൂരക്കാട്, വെളിയത്ത് വീട്ടില്‍ ശ്രീരാജിന്റെ ഉടമസ്ഥതയിലുള്ള മൂന്നു ലക്ഷം രൂപ വിലവരുന്ന മോട്ടോര്‍ സൈക്കിള്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്നു മോഷണം പോയ കേസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.
തൃപ്പൂണിത്തുറ ഹില്‍പ്പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍, വൈറ്റില മെബിലിറ്റി ഹബ്ബ്, എളംകുളം മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നു നിരവധി മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചു. വാഹനങ്ങള്‍ പ്രതികളുടെ പക്കല്‍നിന്നും പിടിച്ചെടുത്തു.
പ്രതികളുടെ സുഹൃത്തുക്കളില്‍ പലരും കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കിയിട്ടുള്ളവരാണ്.