വൈക്കത്ത് മദ്യ ലഹരിയിൽ ഗൃഹനാഥൻ സ്വന്തം വീടിന് തീയിട്ടു



 വൈക്കം : മദ്യലഹരിയിൽ ഭാര്യയും മക്കളുമായി കലഹിച്ച ഗൃഹനാഥൻ രാത്രി വീടിനു തീയിട്ടു.

 വീട്ടമ്മയും മൂന്നു മക്കളും അയൽ വീട്ടിലായിരുന്നതിനാൽ വൻ ദുരന്തമൊഴിവായി.
കത്തിയമർന്ന വീട്ടിലെ ഒരു മുറിയിൽ പുകയും ചൂടുമേറ്റ് അവശനിലയിൽ കണ്ടെത്തിയ ഗൃഹനാഥനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈക്കം മറവൻതുരുത്ത് പഞ്ഞിപ്പാലത്ത് നാരായണഭവനിൽ രാജീവാണ് മദ്യ ലഹരിയിൽ ഇന്ന് പുലർച്ചെ വീടിന് തീയിട്ടത്.

മദ്യപിച്ചെത്തി ഇന്നലെ രാവിലെ മുതൽ രാജീവ് ഭാര്യയും മക്കളുമായി കലഹിക്കുകയായിരുന്നു. ഭാര്യയേയും മക്കളെയും കൊല്ലുമെന്ന് ഇയാൾ പലതവണ ഭീഷണി മുഴക്കിയതിനാൽ സ്മിതയേയും മക്കളേയും അയൽക്കാർ രാത്രി തന്നെ തങ്ങളുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. 

ഇക്കാര്യം അറിയാതെ  വീണ്ടും മദ്യപിച്ചെത്തിയ രാജീവ്  ഭാര്യയും മക്കളും കിടക്കുന്ന മുറിയിൽ പുലർച്ചെ തീയിട്ടശേഷം മറ്റൊരുമുറിയിൽ കിടന്നുറങ്ങി. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപ വാസികൾ ഓടിയെത്തി വീടിന്റെ ജനൽ ചില്ല് തകർത്ത് നോക്കിയപ്പോൾ രാജീവിനെ കത്തിക്കൊണ്ടിരിക്കുന്ന മുറിയിലെ കട്ടിലിൽ ബോധരഹിതനായി കിടക്കുന്നതു കണ്ടു. ഇവിടെ നിന്നും വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച രാജീവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഓടും  ആസ്‌ബറ്റോസ് ഷീറ്റും മേഞ്ഞ വീട് പൂർണമായി കത്തി നശിച്ചു. മദ്യാസക്തിയുള്ള ഇയാൾ കുടുംബത്തിലെ കാര്യങ്ങൾ നോക്കാറില്ലെന്നും ഭാര്യ ഒരു സ്വകാര്യ സ്ഥാപനത്തിൽ പണിയെടുത്ത് ലഭിക്കുന്ന വരുമാനം കൊണ്ടാണ് വീട്ടു ചെലവും കുട്ടികളുടെ
 പഠനവും നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

أحدث أقدم