ചൈനീസ് 'ചാര' ബലൂണ്‍ അമേരിക്ക വെടിവെച്ചു വീഴ്ത്തി



 വാഷിങ്ടണ്‍ : അമേരിക്കന്‍ ആകാശത്തെത്തിയ ചാരവൃത്തിക്കായി ഉപയോഗിച്ചതെന്ന് കരുതുന്ന ചൈനീസ് ബലൂണ്‍ അമേരിക്ക വെടിവെച്ച് വീഴ്ത്തി. ദക്ഷിണ കാരലൈന തീരത്തിനടുത്ത് വച്ചാണ്  അമേരിക്കന്‍ സൈന്യം മിസൈല്‍ ഉപയോഗിച്ച് വെടിവെച്ച് വീഴ്ത്തിയത്.  
പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ശനിയാഴ്ച്ച ഉച്ചക്ക് ബലൂണിനെ തകര്‍ത്തത്. കടലില്‍ വീണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കും. 

യുഎസിന്റെ ആകാശത്തേക്കു വഴിതെറ്റിയാണ് ബലൂണ്‍ എത്തിയതെന്നാണ് ചൈനീസ് അവകാശവാദം.

 ബലൂണ്‍ വെടിവെച്ചു വീഴ്ത്താന്‍ പ്രസിഡന്റ് ബൈഡന്‍ അനുമതി നല്‍കിയതിനു പിന്നാലെ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റര്‍ പരിധിയിലുള്ള വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. 

മൂന്നു സ്‌കൂള്‍ ബസുകളുടെ വലിപ്പമുള്ള, 60,000 അടി ഉയരത്തില്‍ പറക്കുന്ന ബലൂണ്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തിയത്. ജനവാസമേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ വെടിവെച്ചാല്‍ അവശിഷ്ടങ്ങള്‍ പതിച്ച് അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് വെടിവെപ്പ് വൈകിയത്. 

ബലൂണ്‍ കടലിന് മീതെ പ്രവേശിക്കുന്ന ഉടന്‍ തന്നെ വെടിവെക്കാന്‍ അനുമതി ലഭിച്ചു.

أحدث أقدم