'ചിലരുടെ മനോനില വ്യക്തമായി, ഇഡി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ചു'; രാഹുലിന് പ്രധാനമന്ത്രിയുടെ മറുപടി



 ന്യൂഡല്‍ഹി : അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. തന്നെ അപമാനിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസ് സമയം കണ്ടെത്തുന്നത്. എന്നാല്‍ താന്‍ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ചതായി മോദി ലോക്‌സഭയില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മോദി.

ചിലരുടെ മനോനില വ്യക്തമായെന്ന് രാഹുലിന്റെ പേരെടുത്ത് പറയാതെ മോദി പരിഹസിച്ചു. സ്ഥിരതയുള്ള സര്‍ക്കാരാണിത്. അപ്പോള്‍ ആക്രമണങ്ങള്‍ സ്വാഭാവികമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വിമര്‍ശനങ്ങളെ സൂചിപ്പിച്ച് മോദി പറഞ്ഞു.

കോണ്‍ഗ്രസ് ഭരിച്ച 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ മുഴുവന്‍ അഴിമതി ആരോപണങ്ങളായിരുന്നു. ടുജി, വോട്ടിന് പണം, കോമണ്‍ വെല്‍ത്ത് ഗെയിംസ് തുടങ്ങി നിരവധി അഴിമതി ആരോപണങ്ങള്‍ കൊണ്ട് അവരുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു. ഇതിന്റെ നിരാശയാണ് ഇപ്പോള്‍ ഉള്ള വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്നും മോദി കുറ്റപ്പെടുത്തി. 

2004 മുതല്‍ 2014 വരെയുള്ള കാലഘട്ടം ഇരുണ്ട കാലഘട്ടമായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയുടെ അഭിവൃദ്ധിയുടെ കഥകളാണ് ലോകം കാണുന്നത്. എന്നാല്‍ മോഹഭംഗം വന്ന ചിലര്‍ക്ക് ഈ നേട്ടങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധിയെ പരോഷമായി സൂചിപ്പിച്ച് മോദി വിമര്‍ശിച്ചു. 

പ്രതീക്ഷയോടെയാണ് ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതവും യുദ്ധം വരുത്തിവച്ച കെടുതി മൂലവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. എന്നാല്‍ ഇന്ത്യ ഉല്‍പ്പാദന കേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പുരോഗതിയാണ് ലോകം ഉറ്റുനോക്കുന്നതെന്നും മോദി പറഞ്ഞു.


Previous Post Next Post