സൗദി അറേബ്യ; സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയിലെ അബഹയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് 21 പേർ വെന്തു മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയൽ ഷഹാർ അൽറാബത് എന്ന ചുരത്തിലാണ് സംഭവം നടന്നത്. ബ്രേക്ക് തകരാറു മൂലം നിയന്ത്രണം വിട്ട ബസ് ശആർ ചുരം റോഡിൽ പാലത്തിന്റെ ബാരിക്കേഡിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഏഷ്യക്കാർ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴിൽ തീർത്ഥാടനത്തിന് പുറപ്പെട്ട ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബസ്സിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. സിവിൽ ഡിഫൻസും റെഡ് ക്രസന്റും സുരക്ഷാ വകുപ്പുകളും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പരിക്കേറ്റവരെ മഹായിൽ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭൂരിഭാഗം മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഫൊറൻസിക് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ പങ്കാളിത്തത്തോടെ ഫൊറൻസിക് മെഡിക്കൽ സംഘം മരിച്ചവരുടെ ഡിഎൻഎ സാംപിളുകൾ ശേഖരിക്കുന്നുണ്ട്
ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് 21 മരണം, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഫോറൻസിക് പരിശോധന
Jowan Madhumala
0
Tags
Top Stories