ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചെരിഞ്ഞു

ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചെരിഞ്ഞു.46 വയസായിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ പുന്നത്തൂർ കോട്ടയിലാണ് മാധവൻ കുട്ടി ചെരിഞ്ഞത്.
കഴിഞ്ഞ മൂന്ന് മാസമായി നീരിൽ ആയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്ന കൊമ്പനെ ഈ മാസം ആറിനാണ് നീരിൽ നിന്നും അഴിച്ചത്.തുടർന്ന് എരണ്ടക്കെട്ടും വന്ന് ചികിത്സയിലിരിക്കെയാണ് ആനക്ക് ജീവൻ നഷ്ടമായത്.കുറച്ച് ദിവസങ്ങളായി അന വെള്ളം കുടിക്കാനും കൂട്ടാക്കുന്നുണ്ടായിരുന്നില്ല.
ജൂനിയർ കൊമ്പൻ ചരിഞ്ഞതോടെ പൂന്നത്തൂർ കോട്ടയിലെ ആനകളുടെ എണ്ണം 41 എണ്ണമായി കുറഞ്ഞു.കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഉടമ വി മാധവമേനോൻ 1981 ജൂൺ പത്തിനാണ് ആനയെ നടയ്ക്കിരുത്തിയത്.
മാധവൻകുട്ടി എന്നപേരിൽ മറ്റൊരു കൊമ്പൻകൂടി അന്ന് ദേവസ്വത്തിൻറെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നതിനാൽ ആനക്ക് ജൂനിയർ മാധവൻ കുട്ടി എന്ന് പേരിടുകയായിരുന്നു.നിരവധി പരിപാടികളിൽ നിറ സാന്നിധ്യമായിരുന്നു ജൂനിയര്‍ മാധവൻ കുട്ടി. തൃശൂർ പൂരം, നെന്മാറ വലങ്ങി വേല, കൂടൽമാണിക്യം ഉത്സവം, തുടങ്ങി എല്ലാ പ്രധാന പരിപാടികളിലും ജൂനിയര്‍ മാധവന്‍കുട്ടി തലയെടുപ്പോടെ എത്തിയിരുന്നു.

أحدث أقدم