വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: കെ‌എസ്‌യു നേതാവ് അൻസിൽ ജലീലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു


തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇദ്ദേഹത്തോട് ജൂലൈ ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നാണ് ഇന്ന് പൊലീസിന് അൻസിൽ ജലീൽ നൽകിയ മൊഴി. തിരുവനന്തപുരം കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടു.

ഇന്ന് രാവിലെ അഭിഭാഷകനൊപ്പമാണ് അൻസിൽ ജലീൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. കേസിൽ രണ്ട് ആഴ്ചത്തേക്ക് അൻസിലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാൽ ഇന്ന് തന്നെ ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദേശം നൽകിയതാണ്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്താതെയാണ് അൻസിൽ ജലീലിനെ വിട്ടയച്ചത്. കേരള സർവകലാശാല രജിസ്ട്രാറാണ് അൻസിലിന്റെ സർട്ടിഫിക്കറ്റമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്.
أحدث أقدم