ലേക്ക്‌ഷോർ ആശുപത്രിയിലേയ്‌ക്ക് യുവമോർച്ച മാർച്ച്…ഉദ്ഘാടനത്തിന് മുമ്പ് ലാത്തിവീശി


എറണാകുളം: അവയവ കച്ചവടം നടത്തിയ ലേക്ക്‌ക്ഷോർ ആശുപത്രിയിലേയ്‌ക്ക് യുവമോർച്ച മാർച്ചിന് നേരെ ലാത്തിച്ചാർജ്ജും, ജലപീരങ്കിയും, മനുഷത്വരഹിതമർദ്ദനമുറകളും. പോലീസ് അതിക്രമത്തിൽ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽകൃഷ്ണയ്‌ക്കും പ്രവർത്തകർക്കും പരിക്കേറ്റു. സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശിന്റെ സ്വകാര്യഭാഗങ്ങളിൽ ലാത്തി കൊണ്ട് കുത്തി. ലേക്ക്‌ഷോർ ആശുപത്രിയ്‌ക്കെതിരെയുള്ള യുവജന സമരങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ പ്രകോപനങ്ങളില്ലാതെ പോലീസ് ലാത്തിവീശുകയായിരുന്നു.

ലേക് ഷോർ ആശുപത്രിയിലെ അവയവ കച്ചവട പരാതിയിൽ സമഗ്ര അന്വേഷണവും, കുറ്റക്കാരായ ഡോക്ടർമാരെ അയോഗ്യരാക്കണമെന്നും അവശ്യപ്പെട്ടായിരുന്നു മാർച്ച്. മാർച്ച് തടയാൻ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. ഹോസ്പിറ്റൽ ഗേറ്റിന് മുന്നിൽ ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതിന് പിന്നാലെ സമരക്കാരെ പോലീസ് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ലാത്തിയടിയിലും, ജലപീരങ്കിയിലും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽകൃഷ്ണ, ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, എറണാകുളം ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ എന്നിവർക്ക് പരിക്കേറ്റു. നേതാക്കളായ സുധീഷ് ചൊവ്വര, അനന്തു സജീവൻ, അശ്വതി അർജ്ജുൻ, അരുൺ രാജ് എന്നിവരെയും പോലീസ് തല്ലിച്ചതച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പോലീസ് തയ്യാറാകാത്തത് വീണ്ടും സ്ഥലത്ത് പ്രതിഷേധത്തിന് ഇടയാക്കി. ഇതേ തുടർന്ന് റോഡ് ഉപരോധത്തിലേക്ക് നീങ്ങുമെന്ന് യുവമോർച്ച പ്രഖ്യാപിച്ചതോടെയാണ് ഗുരുതര പരിക്കേറ്റ ചിലരെയെങ്കിലും പോലീസ് വാഹനത്തിൽ ആശുപത്രിയിലേയ്‌ക്ക് മാറ്റിയത്.
أحدث أقدم