കടവത്തൂർ സ്വദേശി എൻകെ മുഹമ്മദിന്റെ പരാതിയിലാണ് കൊളവല്ലൂർ പോലീസ് പ്രതിയെ പിടികൂടിയത്. ഗൂഡല്ലൂരിലെ ഉബൈദുള്ള(37)യെയാണ് എസ്ഐ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം മേപ്പാടി അടിവാരത്തെ വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തത്.
ഷംന എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. 2019-ലാണ് ഷംന എന്ന വ്യാജ പ്രൊഫൈലിലെ ടെക്സ്റ്റ് മെസേജിലൂടെ ഉബൈദുള്ളയുമായി മുഹമ്മദ് പരിചയപ്പെടുന്നത്. കൂടുതൽ അടുത്തതോടെ പ്രത്യേക കോഴ്സിന്റെ പേര് പറഞ്ഞ് സെമസ്റ്റർ ഫീസടയ്ക്കാനായി പണം ആവശ്യപ്പെട്ടു. തുടർന്ന് പലതവണയായി ആറ് ലക്ഷം രൂപയാണ് ഉബൈദുള്ള തട്ടിയെടുത്തത്.
ഒരു വർഷ കാലാവധിയും പറഞ്ഞിരുന്നു. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് മുഹമ്മദ് കൊളവല്ലൂർ പോലീസിൽ പരാതി നൽകിയത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യഥാർഥ പ്രതിയിലെത്തിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.