ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾ രാത്രി 7.30 ന് ആരംഭിക്കും; അന്ത്യയാത്ര പുതിയ വീട്ടിൽ നിന്ന്


കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾ വൈകിട്ട് 7.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിൽ നടക്കും. സംസ്കാരച്ചടങ്ങുകൾ ഉച്ചയ്ക്ക് 3.30 ന് എന്നാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ വിലാപയാത്ര നിശ്ചയിച്ചതിലും വൈകിയാണ് കോട്ടയത്ത് എത്തിച്ചേർന്നത്. തിരുനക്കര മൈതാനിയിൽ പൊതുദർശനം മൂന്നുമണിക്കൂറോളം നീണ്ടപ്പോൾ പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര പിന്നെയും വൈകി. ഇതോടെയാണ് സംസ്കാരചടങ്ങുകളുടെ സമയക്രമം പുനർനിശ്ചയിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം ഉച്ചയ്ക്ക് 2.30ഓടെയാണ് തിരുനക്കര മൈതാനത്തുനിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്.

പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് 4.30ന് പുതിയ വീട്ടിലേക്ക് പുറപ്പെടും. 6.30ന് പുതിയ വീട്ടിൽ പ്രാർത്ഥന ആരംഭിക്കും. ഏഴ് മണിയോടെ പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര പുറപ്പെടും. 7.30 ന് പള്ളിയിൽ പ്രാർത്ഥന ആരംഭിക്കും. തുടർന്ന് സംസ്കാരം നടക്കും.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ആ​ഗ്ര​ഹം അതായിരുന്നു എന്നും കുടുംബം പറഞ്ഞിരുന്നു.
Previous Post Next Post