കൊല്ലം : കൊല്ലം കല്ലുവാതുക്കലിൽ വീട്ടിൽ നിർത്തിയിട്ട പൾസർ ബൈക്കിന് നട്ടപ്പാതിരായ്ക്ക് തമിഴ് നാട് മോട്ടോർ വാഹന വകുപ്പിന്റെ ചെലാൻ. തൂത്തുക്കുടി ആർടിയിൽ നിന്നാണ് കല്ലുവാതുക്കൽ സ്വദേശി മനുവിന് പിഴയടയ്ക്കാനുള്ള നോട്ടീസ് കിട്ടിയത്. ചെലാൻ നോട്ടീസിൽ കാണുന്ന ബൈക്ക് വ്യാജ നമ്പറിലോടുന്നതാണെന്നും 14000 രൂപ പിഴയൊടുക്കണമെന്ന നിർദ്ദേശത്തിനെതിരെ അപ്പീൽ നൽകിയിട്ടുണ്ടെന്നും മനു പറഞ്ഞു.
KL 25 M 1547 എന്ന രജിസ്റ്റർ നമ്പറിലെ ബൈക്കിനാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പിൽ നിന്ന് ചെലാൻ നോട്ടീസ് കിട്ടിയത്. പിറക് വശത്തെ നമ്പർ പ്ലേറ്റിന്റെ ചിത്രം സഹിതമാണ് നോട്ടീസ്. ആംബുലൻസിന് വഴിമാറിക്കൊടുക്കാത്തതിന് പതിനായിരം. വാഹന പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ കൈകാട്ടിയിട്ടും നിർത്താതെ പോയതിന് 2000. ഹെൽമെറ്റ് വയ്ക്കാതെ വാഹനമോടിച്ചതിന് 1,000 രൂപാ വീതം രണ്ടു തവണ പിഴ.
ഒഎൽഎക്സിൽ ബൈക്ക് വിൽക്കാനായി ചിത്രം അപ്‌ലോഡ് ചെയ്തിരുന്നു. അത് കണ്ട ആരെങ്കിലും വ്യാജമായി നമ്പർ പ്ലേറ്റ് ഉണ്ടാക്കിയതാകാമെന്ന സംശയത്തിലാണ് മനു. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നയാൾ ചെയ്യുന്ന നിയമ ലംഘനങ്ങളും കുറ്റകൃത്യവും കാനഡയിൽ ജോലിയ്ക്ക് ശ്രമിക്കുന്നതിനിടയിൽ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് മനു.