കള്ള് നല്ലൊരു പോഷകാഹാരം, കള്ളുഷാപ്പുകള്‍ ആധുനികമാകണം- ഇ.പി. ജയരാജന്‍


കോഴിക്കോട്: കേരളത്തിന്റെ കാർഷിക ഉൽപന്നമായ കള്ളിനെയും നീരയെയും ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. യഥാർഥത്തിൽ കള്ള് ലിക്കർ അല്ലെന്നും അത് നല്ലൊരു പോഷകാഹാര വസ്തുവാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തനതായ കള്ള് ബ്രാൻഡ് ചെയ്യുന്നതു സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു ഇ.പി ജയരാജൻ.

കള്ള് ലിക്കർ അല്ല. കള്ള് യഥാർഥത്തിൽ നല്ലൊരു പോഷകാഹാര വസ്തുവാണ്. അത് രാവിലെ എടുത്ത ഉടൻതന്നെ കഴിക്കുന്നതിൽ വലിയ കുറ്റംപറയാൻ പറ്റില്ല. അപ്പോഴത് വലിയ ലഹരിയായി മാറുന്നില്ല. പിന്നീടാണത് ലഹരിയായിത്തീരുന്നത്. കള്ളിന്റെയും നീരയുടെയും ഉൽപാദനം വർധിപ്പിച്ചാൽ വലിയ തൊഴിൽസാധ്യത കേരളത്തിൽ ഉണ്ടാകും. ഇപ്പോൾ ആളുകൾ കള്ളുഷാപ്പിൽ പോകുന്നത് ഒളിസങ്കേതത്തിൽ പോകുന്നതുപോലെയാണ്. കള്ളുഷാപ്പുകൾ പ്രാകൃത രീതിയിലാണ്. കള്ളുഷാപ്പുകൾ പ്രാകൃത കാലഘട്ടത്തിൽനിന്ന് മാറി ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകളോടുകൂടി കൊണ്ടുവരാൻ സാധിക്കും. ലഹരി ഇല്ലാത്ത ഒരു പാനീയമാക്കി ഉപയോഗിച്ചാൽ കള്ള് നല്ലതാണ്, ജയരാജൻ പറഞ്ഞു.

നാളികേരത്തിന്റെ നാട്ടിൽ നാളികേരത്തെ ഉപയോഗിച്ചുകൊണ്ടുള്ള വ്യവസായങ്ങൾ ഉണ്ടാകണം. തടിയും ചകിരിയും ചിരട്ടയും അടക്കമുള്ളവയ ഉപയോഗപ്പെടുത്താൻ സാധിക്കണം. അങ്ങനെ പുതിയ വികസനത്തിന് ഉപയോഗപ്പെടുത്താൻ സാധിക്കും. കൃത്രിമകള്ളിനെ ഒഴിവാക്കി നല്ല ശുദ്ധമായ കള്ള് കേരളത്തിന്റെ ബ്രാൻഡ് ആയി വന്നാൽ അത് നല്ല ആശയമായാണ് തോന്നിയിട്ടുള്ളത്. പൊതുവെ എല്ലാ സംഘടനകളും അത് അംഗീകരിക്കുമെന്നാണ് കരുതുന്നത്. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അത് ചർച്ചചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ

റിസോർട്ടിൽ ഉള്ള തെങ്ങിൽനിന്ന് വിനോദസഞ്ചാരത്തിനെത്തുന്ന വിദേശികളുടെ കൺമുന്നിൽ വെച്ച് തെങ്ങിന്റെ മുകളിൽ കയറി തെങ്ങിൽ കയറി കള്ള് എടുത്ത് കൊടുത്താൽ അവർക്കത് പുതിയ അനുഭവമായിരിക്കും. അത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കും എന്നത് യാഥാർഥ്യമാണ്. വാറ്റുക എന്നുപറഞ്ഞാൽ മറ്റൊരു കാര്യമാണ്. എന്നാൽ, ഇത് നമ്മുടെ കാർഷിക ഉൽപന്നത്തെ ഉപയോഗിക്കലാണ്.


നിയമംകൊണ്ടൊന്നും മദ്യപാനത്തെ ഇല്ലാതാക്കാൻ സാധിക്കില്ല. ബോധവത്കരണമാണ് വേണ്ടത്. ബോധവത്കരണത്തിലൂടെ ലിക്കർ ഉപയോഗിക്കുന്നത് ഒഴിവാക്കാനുള്ള നല്ല പ്രചാരണങ്ങളും സന്ദേശങ്ങളും ഉണ്ടാവണം. അതേസമയം അപകടമല്ലാത്തനിലയിൽ നമ്മുടെ കാർഷിക വിഭങ്ങളെ ഉപയോഗിക്കാം. നീരയും കള്ളുമൊക്കെ ഉപയോഗിക്കാവുന്നതാണ്. അത്തരം കാര്യങ്ങളേക്കുറിച്ചാണ് നമ്മൾ ചർച്ചചെയ്യേണ്ടതെന്നും ജയരാജൻ പറഞ്ഞു.
Previous Post Next Post