കാലാവസ്ഥാ ഉച്ചകോടിയെ വരവേൽക്കാൻ അബുദാബിയിൽ കൂറ്റൻ ഓണപ്പൂക്കളമൊരുക്കി 1000 ആരോ​ഗ്യപ്രവ‍ർത്തകർ



അബുദാബി: കാലാവസ്ഥാ ഉച്ചകോടിയെ വരവൽക്കാനായി സുസ്ഥിരവികസനത്തിൻ്റെ സന്ദേശം വിളിച്ചോതി കൂറ്റൻ ഓണപ്പൂക്കളം തീ‍ർത്ത് പ്രവാസി മലയാളികൾ. ആയിരത്തോളം ആരോഗ്യപ്രവ‍‍ർത്തകർ ചേർന്നാണ് അബുദാബിയിൽ പൂക്കളമൊരുക്കിയത്. യുഎൻ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 28ന് ആതിഥ്യം വഹിക്കുന്ന യുഎഇ ഈ വർഷം സുസ്ഥിരതയുടെ വർഷമായി ആചരിക്കുകയാണ്. ഇതിനു പിന്തുണയറിയിച്ചാണ് മലയാളികൾ അടക്കമുള്ള ആരോഗ്യപ്രവ‍ർത്തകർ 250 ചതുരശ്ര മീറ്ററോളം വരുന്ന പൂക്കളം തീ‍ർത്തത്.



സുസ്ഥിരവികസനം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ 17 ലക്ഷ്യങ്ങൾ ചിത്രീകരിച്ച പൂക്കളമാണ് ആരോഗ്യപ്രവർത്തകർ ഒരുക്കിയത്. 2030ഓടുകൂടി ഈ ആഗോളലക്ഷ്യങ്ങൾ പൂർത്തീകരിക്കാനായി യുഎൻ മുന്നോട്ടുപോകുന്നതിനിടെയാണ് യുഎഇ ഈ വർഷം നവംബറിൽ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുർജീൽ ഹോൾഡിങ്സ് എന്ന സ്ഥാപനമാണ് കൂറ്റൻ പൂക്കളത്തിനു പിന്നിൽ. മൊത്തം 750 കിലോഗ്രാം പൂക്കളാണ് അത്തപ്പൂക്കളത്തിനായി വേണ്ടിവന്നത്. ബുർജീൽ മെഡിക്കൽ സിറ്റിയുടെ ഓട്രിയത്തിലാണ് പൂക്കളമിട്ടത്. ദാരിദ്ര്യനി‍ർമാർജനം, ലിംഗസമത്വം, പട്ടിണി നിർമാർജനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളാണ് പൂക്കളത്തിൽ ഇണക്കിച്ചേർത്തത്.

യുഎഇയിലെ ഇന്ത്യൻ അംബാസഡറായ സഞ്ജയ് സുധീറും പരിപാടിയിൽ കുടുംബസമേതം പങ്കെടുത്തിരുന്നു. കൂടുതൽ പ്രകൃതിയോടിണങ്ങിയ ഭാവിക്കുവേണ്ടി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആരോഗ്യപ്രവർത്തകരെ ഓർമിപ്പിച്ചു. ഓണത്തിൻ്റെ വർണപ്പകിട്ടിനൊപ്പം പാരമ്പര്യവും സുസ്ഥിരതയും ഒരുമിച്ചു കാണുന്നത് ഏറെ പ്രചോദനം നൽകുന്നുണ്ടെന്നും ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും യുഎഇയുടെ സുസ്ഥിരതയോടുള്ള പ്രതിജ്ഞാബദ്ധതയുമാണ് ഇവിടെ ഒരുമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പ്രവൃത്തികളാണ് ഭാവി എങ്ങനെയെന്ന് തീരുമാനിക്കുന്നതെന്നാണ് ഈ പരിപാടി ഓർമിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറബ് പാർലമെൻ്റ് ഡെപ്യൂട്ടി പ്രസിഡൻ്റും ഫെഡറൽ നാഷണൽ കൗൺസിൽ അംഗവുമയ മുഹമ്മദ് അഹമ്മദ് അൽ യമാഹി, ഫെഡറൽ നാഷണൽ കൗൺസിൽ അംഗമായ നയീമ അൽ ഷർഹാൻ തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷിക്കേണ്ടതും അത്യാവശ്യമാണെന്ന് യമാഹി വ്യക്തമാക്കി.

പൂക്കളത്തിനു പുറമെ കഥകളി വേഷത്തിലും മഹാബലിവേഷത്തിലുമെത്തിയവ‍ർ അതിഥികളെ അമ്പരപ്പിച്ചു. മാവേലിയായി വന്ന ഒരു സ്റ്റാഫ് മെംബറായിരുന്നു അതിഥികളെ സ്വാഗതം ചെയ്തത്. തുടർന്ന് 76 ആരോഗ്യപ്രവർത്തകർ ചേർന്ന് അവതരിപ്പിച്ച കലാപരിപാടികൾക്കും ബുർജീൽ മെഡിക്കൽ സെൻ്റർ വേദിയായി. വിവിധ എമിറേറ്റുകളിൽ നിന്നെത്തിയ സ്റ്റാഫും അവരുടെ കുടുംബങ്ങളും, കൂടാതെ രോഗികളും കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥരും ഓണാഘോഷങ്ങൾക്കായി എത്തിയിരുന്നു.

Previous Post Next Post