തിരുവനന്തപുരം: തിരുവോണത്തിന് മണിക്കൂറുകൾ മാത്രം അവേശേഷിക്കെ ഓണക്കിറ്റ് വിതരണം പൂർത്തിയാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ തിങ്കളാഴ്ച (28-08-2023) രാത്രി എട്ടുമണിവരെ തുറന്ന് പ്രവർത്തിക്കും. എല്ലാ റേഷൻ കടകളിലും കിറ്റ് എത്തിച്ചുവെന്നും നാളെ ഇടവേളകൾ ഇല്ലാതെ റേഷൻ കടകൾ പ്രവർത്തിക്കുമെന്നും സപ്ലൈകോ അറിയിച്ചു. രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണിവരെ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. സംസ്ഥാനത്ത് ഇതുവരെ രണ്ടുലക്ഷത്തി പതിനായിരത്തിലധികം പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. അവസാനത്തെ വ്യക്തിയും ഓണക്കിറ്റ് വാങ്ങുന്നതുവരെ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എഎവൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.