അവസാന ആൾക്കും ഓണക്കിറ്റ് നൽകിയ ശേഷമേ ഇന്ന് റേഷൻകട അടയ്ക്കൂ: മന്ത്രി അനിൽ

 


തിരുവനന്തപുരം: ഓണക്കിറ്റിന് അർഹരായ അവസാന ആൾക്കും ഇന്ന് കിറ്റ് ലഭിച്ചെന്ന് ഉറപ്പാക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിൽ. ഇന്നലെ രാത്രിയോടെ മൂന്നുലക്ഷത്തോളം ആളുകൾ കിറ്റ് വാങ്ങിക്കഴിഞ്ഞെന്നും ഇന്ന് തന്നെ വിതരണം പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് 3,30,468 പേർക്ക് ഓണക്കിറ്റ് നൽകി കഴിഞ്ഞു.



ആളുകൾ റേഷൻ വാങ്ങാൻ വരുന്നത് അവസാന ദിവസങ്ങളിലാണ്. ചില സ്ഥലങ്ങളിൽ ആളുകൾ വളരെ താമസിച്ചാണ് കിറ്റ് വാങ്ങാൻ എത്തിയത്. ക്ഷേമസ്ഥാപനങ്ങൾ, അഗതി മന്ദിരങ്ങൾ, ആദിവാസി ഊരുകൾ എന്നിവിടങ്ങളിലെല്ലാം സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നേരിട്ട് കിറ്റ് എത്തിച്ചതായും മന്ത്രി പറഞ്ഞു.

അവസാനത്തെ ആളും കിറ്റ് വാങ്ങിയ ശേഷമേ കടയടയ്ക്കാവൂവെന്ന് നിർദേശം നൽകിയിട്ടുണ്ട്. കിറ്റ് വാങ്ങേണ്ടവർ ഇന്നത്തെ ദിവസം പൂർണമായി ഉപയോഗപ്പെടുത്തണം. പുതുപ്പള്ളി തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ മാറ്റിവെച്ച കിറ്റ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശപ്രകാരം ജനങ്ങൾക്ക് നൽകുമെന്നും ഭക്ഷ്യ മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് കിറ്റ് വിതരണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇനി 2,57,223 പേരാണ് കിറ്റ് കൈപ്പറ്റാനുള്ളത്. എല്ലായിടത്തും കിറ്റ് എത്തിയെന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. വൈകിട്ടോടെ മുഴുവൻ പേർക്കും കിറ്റുകൾ ലഭിക്കുന്ന രീതിയിലാണ് സജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 8 മുതൽ രാത്രി 8വരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും.
أحدث أقدم