മോസ്കോ: വ്ലാഡിമർ പുടിനെതിരെ വിമതനീക്കം നടത്തിയ വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ജെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് റഷ്യൻ അധികൃതർ. റഷ്യയുടെ അന്വേഷണ സമിതി മൃതദേഹങ്ങൾ ജനിതക പരിശോധന നടത്തിയാണ് സ്ഥിരീകരണം നടത്തിയിരിക്കുന്നത്. അതേസമയം കൂലിപ്പടയാളി സംഘം സ്ഥാപകന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നിലനിൽക്കുകയാണ്.
റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്കും സെൻ്റ്പീറ്റേഴ്സ്ബർഗിനുമിടയിൽ തകർന്ന വിമാനത്തിലായിരുന്നു വാഗ്നർ ഗ്രൂപ്പ് മേധാവിയുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 10 പേരുടേയും പേരുവിവരങ്ങൾ റഷ്യയുടെ ഏവിയേഷൻ ഏജൻസി പുറത്തുവിട്ടിരുന്നു. ഇക്കൂട്ടത്തിൽ പ്രിഗ്രോഷിന്റേയും അദ്ദേഹത്തിന്റെ വലംകൈ ആയ ദിമിത്ര ഉത്കിന്റേയും പേരുണ്ടായിരുന്നു.
മോസ്‌കോയ്‌ക്കെതിരെ ഒരു അട്ടമറി ശ്രമങ്ങൾ നടത്തി രണ്ട് മാസങ്ങൾക്ക് ശേഷമാണ് മരണമുണ്ടായിരിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ചാണ് പാശ്ചാത്യ രാജ്യങ്ങൾ രംഗത്തുവന്നിരിക്കുന്നത്. വിമാനാപകടത്തിൽ റഷ്യയുടെ പങ്കിനെക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ റഷ്യൻ അധികാരികൾ അതിനെ എതിർത്ത് രംഗത്തുവന്നു.