പാരിസ്: സ്കൂളുകളിൽ നിന്നും ഇസ്ലാമിക വേഷമായ അബായ നിരോധിക്കാനൊരുങ്ങി ഫ്രാൻസ്. വിദ്യാഭ്യാസ മന്ത്രി ഗേബ്രിയൽ ആറ്റൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാൻസിലെ സ്കൂളുകളിൽ കർശനമായ സെക്യുലർച നിയമം നിലവിലുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതോടെ ഇസ്ലാമിക വേഷമായ അബായ ധരിച്ച് സ്കൂളിൽ എത്തുന്നത് നിയമവിരുദ്ധമാകും.
സ്കൂളിൽ ഇനി അധികനാൾ അബായ ധരിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. ടിഎഫ്1 ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സെപ്റ്റംബർ 4 മുതൽ രാജ്യവ്യാപകമായി സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ മേധാവികൾക്ക് ദേശീയ തലത്തിൽ വ്യക്തമാക്കുന്ന നിയമങ്ങളുടെ ഭാഗമായാണ് ഇക്കാര്യം അദ്ദേഹം പറയുന്നത്.
ഏറെ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. ശിരോവസ്ത്രം ധരിക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. തീരുമാനത്തോട് നിലവിൽ സമിശ്രമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.
വലതുപക്ഷവും തീവ്രവലതുപക്ഷവും നിരോധനം എന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. അതേസമയം, ഇത് പൗരസ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറുമെന്ന് ഇടതുപക്ഷം വാദിച്ചു. ഈ തീരുമാനം ഫ്രാൻസിൽ വിവാദങ്ങൾക്ക് ഇടവയ്ക്കുമെന്നാണ് റിപ്പോർട്ട്.
2004ലെ നിയമം അനുസരിച്ച് വിദ്യാർത്ഥികൾ മതപരമായ ബന്ധം പ്രകടിപ്പിക്കുന്ന അടയാളങ്ങളോ വസ്ത്രങ്ങളോ ധരിക്കുന്നതിനെ വിലക്കുന്നതായിരുന്നു. ഇത് പ്രകാരം ജൂതരുടെ തലപ്പാവായ കിപ്പയും ഇസ്ലീമിക ശിരോവസ്ത്രവും ഇത്തരത്തിൽ വിലക്കുണ്ടായിരുന്നു. പെൺകുട്ടികൾ അബായ ധരിച്ച് സ്‌കൂളിൽ വരുന്നുണ്ടെന്ന് ചില റിപ്പോർട്ടുകളിൽ ഉയർന്നിരുന്നു. ഈ വിഷയത്തിൽ അധ്യാപകരും രക്ഷിതാക്കളും തമ്മിൽ തർക്കവും നിലനിൽക്കുന്നുണ്ട്.
ശിരോവസ്ത്രം നേരത്തെ തന്നെ നിരോധിച്ചിരുന്നുവെങ്കിലും അബായയ്‌ക്ക് ഇതുവരെ നിരോധനം ഉണ്ടായിരുന്നില്ല. സ്‌കൂളുകളിലൂടെ സ്വയം മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് മതേതരത്വമെന്ന് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അടൽ പറഞ്ഞു.
അബായയെ മതപരമായ വസ്ത്രമാണെന്നും മന്ത്രി പറഞ്ഞു. അത് ധരിച്ച് വരുന്നത് രാജ്യത്തെ മതേതര നിയമങ്ങളുടെ ലംഘനത്തിനു തുല്യമാണെന്നും അത് സ്കൂളുകളും അംഗീകരിക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.