കോഴിക്കോട് : റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ച് പൊലീസ്. ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ് അട്ടൂരിനെയാണ് ഈ മാസം 22 മുതൽ കാണാതായത്. വൈഎംസിഎ ക്രോസ് റോഡിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന മുഹമ്മദ് അവിടെ നിന്ന് പുറത്തേക്കിറങ്ങിയിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുപത്തിരണ്ടാം തീയതി ഉച്ചയ്ക്ക് രണ്ട് മണിക്ക് അത്തോളി പറമ്പത്ത് വെച്ച് ഫോൺ സ്വിച്ച് ഓഫായതായി പൊലീസ് കണ്ടെത്തി. എന്നാൽ പിന്നീടിതുവരെ മാമിക്ക എന്നറിയപ്പെടുന്ന മുഹമ്മദ് അട്ടൂരിനെ കുറിച്ചൊരു വിവരവുമില്ല.
ബിസിനസ് സംബന്ധമായ യാത്രകൾ ഉണ്ടാകാറുണ്ടെങ്കിലും ഫോൺ ഓഫാക്കുന്നത് പതിവില്ലെന്ന് മുഹമ്മദിന്റെ സഹോദരൻ അബ്ദുള്ള പറയുന്നു. മുഹമ്മദ് പോകാനിടയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചിട്ടും വിവരം ലഭിക്കാത്തതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാണാതാവുന്ന ദിവസം ഉച്ചവരെ ഇയാള്‍ അത്തോളി തലക്കുളത്തൂര്‍ ഭാഗത്ത് ഉണ്ടായിരുന്നതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
ബിസിനസ് ആവശ്യങ്ങള്‍ക്കായി ഹൈദരാബാദിലും മുംബൈയിലുമൊക്കെ ഇയാള്‍ ഇടക്കിടെ പോയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഹൈദരാബാദില്‍ എത്തിയെങ്കിലും ഇയാളെക്കുറിച്ച് സൂചനയൊന്നും കിട്ടിയിട്ടില്ലെന്ന് ടൗൺ എസിപി ബിജുരാജ് പറഞ്ഞു.