പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞ് എനിക്കും ചിലത് പറയാനുണ്ട്'; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന് സൂചിപ്പിച്ച് കെ മുരളീധരന്‍



 

 കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന സൂചന നല്‍കി കെ മുരളീധരന്‍ എംപി. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞ് തനിക്കും ചിലത് പറയാനുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന മാധ്യമപ്രവര്‍ ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുരളീധരന്റെ പ്രതികരണം. 

ലോക്‌സഭാ കാലാവധി കഴിഞ്ഞാല്‍ പൊതു പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. കെ കരുണാകന്റെ സ്മാരകം നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അതുവരെ പൊതു പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നതായും മുരളീധരന്‍ വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി സംസാരിച്ച താല്‍ക്കാലിക ജീവനക്കാരിയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിനെ അദ്ദേഹം വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് നല്ല വാക്കു പറഞ്ഞതിന് ഒരു പാവപ്പെട്ട സ്ത്രീയുടെ ജോലി കളഞ്ഞു. അവര്‍ക്കൊന്നും ഇപ്പോള്‍ പാവങ്ങളെ വേണ്ടല്ലോ. ഉമ്മന്‍ചാണ്ടിക്കെതിരെ കേസു വാദിച്ച വക്കീലിന് കോടികളാണ് വക്കീല്‍ ഫീസ് നല്‍കിയത്. ഇതൊക്കെ പുതുപ്പള്ളിയില്‍ ചര്‍ച്ച ചെയ്യും. ഇതിനൊക്കെ എതിരെ ശക്തമായ ജനവികാരം പുതുപ്പള്ളി യിലുണ്ടാകും.

പിന്നീട് മലക്കം മറിഞ്ഞെങ്കിലും സച്ചിദാനന്ദന്‍ ചില സത്യങ്ങള്‍ പറഞ്ഞല്ലോ. സച്ചിദാനന്ദന്‍ പറഞ്ഞത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ വികാരങ്ങളാണ്. ബംഗാളിലെയും ത്രിപുരയിലെയും പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നശിക്കാതിരിക്കാന്‍ മൂന്നാമത്തെ തവണയും സിപിഎം അധികാരത്തില്‍ വരാന്‍ പാടില്ലെന്നാണ് സച്ചിദാനന്ദന്‍ പറഞ്ഞത്. 

അത് സദുദ്ദേശത്തിലുള്ളതാണ്. ഇത് പുതുപ്പള്ളിയില്‍ മാത്രമല്ല, ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലുമെല്ലാം ചര്‍ച്ച ചെയ്യപ്പെടും. ശക്തമായ തിരിച്ചടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.


Previous Post Next Post