സ്പീക്കറുടെ പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ടില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതവികാര പ്രസ്താവന ആരിൽ നിന്ന് ഉണ്ടായാലും ശരിയല്ല. ഹിന്ദു വികാരം ഉണ്ടാക്കി എന്ന് പറഞ്ഞു കേട്ടു. പരസ്പരം ഓരോന്ന് പറഞ്ഞു വക്രീകരിച്ചു മുതലെടുപ്പിന് അവസരം നൽകരുത്. സാഹചര്യം കൂടുതൽ വഷളാക്കരുതെന്നും എല്ലാവരും സാഹോദര്യത്തിൽ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഷംസീർ ഗണപതിയെ കുറിച്ച് ഏതാണ്ട് പറഞ്ഞെന്ന് കേട്ടു, സത്യം പറഞ്ഞാൽ ഞാനൊന്നും കണ്ടില്ല.
ഷംസീർ ഏത് അവസരത്തിലാണ് പ്രസ്താവന നടത്തിയത് എന്ന് നോക്കണം. സ്പീക്കർ രാജി വെക്കണമെന്ന് പറയേണ്ടത് പദവി നൽകിയവരാണ്. സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത്. മതങ്ങൾ തമ്മിലുള്ള പോര് അനാവശ്യമാണെന്നും ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെങ്കിൽ ഷംസീർ തിരുത്തണമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.