കോട്ടയം: പുതുപ്പള്ളിയില്‍ നടക്കുന്നത് രാഷ്ട്രീയ മത്സരമെന്നും, സഹതാപ തരംഗം യു ഡി എഫിന് കാര്യമായ ഫലം ചെയ്യില്ലെന്നും സൂചന നൽകി സ്വകാര്യ ഏജൻസികളുടെ സർവ്വേ റിപ്പോർട്ടുകൾ. സ്വകാര്യ ഏജൻസികള്‍ നടത്തിയ സര്‍വ്വേയില്‍ മത്സരം ജെയ്ക്കിന് അനുകൂലമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ യു ഡി എഫ് ക്യാമ്പുകൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സഹതാപ തരംഗമിറക്കി നിഷ്പ്രയാസം ജയിച്ച് കയറാം എന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫും, ചാണ്ടി ഉമ്മനും. കാര്യങ്ങള്‍ പ്രതീക്ഷിച്ച രീതിയിൽ അത്ര എളുപ്പമാകില്ലെന്നാണ് നിലവിലെ സൂചന. ഒരു സ്വകാര്യ ഏജൻസിയുടെ സര്‍വ്വേയില്‍ മത്സരം ജെയ്ക്കിന് അനുകൂലമെന്നാണ് പറയുന്നത്. മറ്റൊരു ഏജൻസിയാകട്ടെ കട്ടയ്ക്ക് കട്ടയ്ക്കാണ് മത്സരം എന്നും പറയുന്നു.
സര്‍ക്കാരിന് അനുകൂലമായി പ്രതികരിച്ചവര്‍ 57 ശതമാനമാണ്. 7 ശതമാനം പേര്‍ പിണറായി ഭരണം മോശമെന്ന് പറഞ്ഞപ്പോള്‍ 17 ശതമാനം യുഡിഎഫ് വിജയിക്കുമെന്ന് പറയുന്നു. പ്രചരണത്തിന്‍റെ ഓരോ ഘട്ടങ്ങള്‍ പിന്നിടുമ്പോഴും പുതുപ്പള്ളിയിലെ സാഹചര്യം സഹതാപതരംഗം എന്ന നിലയില്‍ നിന്നും രാഷ്ട്രീയമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. തെരഞ്ഞെടുപ്പിനെ ജനം രാഷ്ട്രീയമായി കാണാന്‍ തുടങ്ങുമ്പോള്‍ ഇടതുപക്ഷത്തിന് അതിന്‍റെ ഗുണം ലഭിക്കുമെന്നാണ് പൊതു വിലയിരുത്തലുകള്‍. മണ്ഡലത്തിലെ വികസന മുരടിപ്പ് ഉയർത്തിക്കാട്ടിയുള്ള പ്രചാരണം എൽ ഡി എഫിന് ഗുണകരമായപ്പോൾ, വികസനത്തെക്കുറിച്ചുള്ള ചാണ്ടി ഉമ്മന്റെ കൃഷിഭവൻ പ്രസ്താവനയും, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രയോഗവും യു ഡി എഫിന് തിരിച്ചടിയായി. മണ്ഡലത്തിലെ വികസനം ചർച്ചചെയ്യാനുള്ള എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ വെല്ലുവിളിയിൽ നിന്ന് ഒളിച്ചോടിയതും, ജെയ്ക്ക് നാലാം കിട നേതാവാണെന്നുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയും, രണ്ടു തവണ പുതുപ്പള്ളിയിൽ പരാജയപ്പെട്ട ആളെന്നുള്ള പരിഗണനയും ജെയ്ക്കിന് ഗുണമാകും. എൽ ഡി എഫിനെതിരെ പ്രചാരണായുധമാക്കാൻ യു ഡി എഫ് ഉയർത്തികൊണ്ട് വന്ന വാഹനത്തിന്റെ വീൽ നട്ട് ഊരിയിട്ട സംഭവവും, സതിയമ്മയുടെ ആൾമാറാട്ടവും യു ഡി എഫിനെ തിരിഞ്ഞ് കൊത്തുന്ന കാഴ്ചയാണ് വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ കാണാനായത്. അതോടൊപ്പം തുവ്വൂര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വിഷയങ്ങളും പുതുപ്പള്ളിയില്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് സൂചന.