തിരുവനന്തപുരം: ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകും. വിദ്യാർഥിയെ ക്ലാസിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.
മതേതര ആശയങ്ങളെ നെഞ്ചോട് ചേർക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണ്. മണിപ്പൂരിലെ കലാപബാധിത പ്രദേശത്ത് നിന്നുള്ള കുട്ടിയെ സംസ്ഥാനത്തെ സർക്കാർ സ്കൂളിൽ ചേർത്ത് കേരളം പഠിപ്പിക്കുകയാണ്. എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾചേർത്ത് സംസ്ഥാനം കഴിഞ്ഞദിവസം അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ പുരോഗമനപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും വി ശിവൻകുട്ടി പറഞ്ഞു.
'മതത്തിന്‍റെ പേരിൽ മറ്റു വിദ്യാർഥികളെക്കൊണ്ട് അധ്യാപികയുടെ നിർദേശപ്രകാരം കുട്ടിയെ ഭീകരമായി മർദിക്കുന്നതു സമൂഹമാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. നിസാര വകുപ്പുകൾ ചുമത്തിയാണു പോലീസ് കേസെടുത്തത്. തല്ലിച്ചതു ശരിയാണെന്ന നിലപാടാണ് അധ്യാപികയുടേത്. ആ കുട്ടിയെ സംബന്ധിച്ചിടത്തോളം പഠിത്തം അനിശ്ചിതത്വത്തിലാണ്. മർദനത്തിനിരയായ കുട്ടിയും മാതാപിതാക്കളും സമ്മതിച്ചാൽ വിദ്യാർഥിയെ കേരളത്തിൽ പഠിപ്പിക്കാൻ സർക്കാരും വിദ്യാഭ്യാസ വകുപ്പും തയാറാണ്.' വി ശിവൻകുട്ടി പറഞ്ഞു.