ഓഹരി വിപണിയിൽ 100 കോടിയിലേറെ രൂപയുടെ നിക്ഷേപം; ട്രൗസർ മാത്രമിട്ട് തനി ഗ്രാമീണനായി ജീവിച്ച് ഒരു ശതകോടീശ്വരൻ; ആളെക്കണ്ട് മൂക്കത്ത് വിരൽവെച്ച് സോഷ്യൽ മീഡിയ

 


മുംബൈ: പാവപ്പെട്ട കോടീശ്വരൻ എന്ന് നമ്മൾ തമാശയായി പറയാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഒരു പാവപ്പെട്ട കോടീശ്വരനെ കണ്ട് മൂക്കത്ത് വിരൽ വയ്ക്കുകയാണ് സോഷ്യൽ മീഡിയ. ശതകോടീശ്വരനായിട്ടും തനി നാട്ടിൻ പുറത്തുകാരനായി ജീവിക്കുന്ന ഒരു വൃദ്ധന്റെ സാമ്പത്തിക വിവരങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നത്. ഓഹരി വിപണിയിൽ 100 കോടി രൂപയിലേറെ നിക്ഷേപമുള്ള ഒരാളാണ് ആഡംബരങ്ങൾ പൂർണമായും ഒഴിവാക്കി തനി നാട്ടിൻ പുറത്തുകാരനായി ജീവിക്കുന്നത്.


എൽ ആൻഡ് ടിയിൽ 80 കോടിരൂപ മൂല്യമുള്ള ഓഹരി, അൾട്രാടെക് സിമന്റിൽ 21 കോടി, കർണാടക ബാങ്കിൽ 1 കോടി... എന്നിങ്ങനെ പോകുന്നു ഈ ഗ്രാമീണന്റെ നിക്ഷേപം. തനിക്കുള്ള ഓഹരി നിക്ഷേപത്തിനു പുറമെ വർഷംതോറും 6 ലക്ഷം രൂപ ലാഭവിഹിതമായി ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്ത വിഡിയോ ഇതിനോടകം 12 ലക്ഷം പേർ കണ്ടു.


വിഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് നിറയുന്നത്. സമ്പത്ത്, ജീവിതരീതി, നിക്ഷേപ സാധ്യതകൾ എന്നിവയെക്കുറിച്ചെല്ലാം നിരവധി കമന്റുകൾ വന്നു. കണക്കുകൾ കൃത്യമല്ലെന്നും അദ്ദേഹത്തിന്റെ വാർഷിക ലാഭവിഹിതം പറഞ്ഞതിൽ കൂടുതലാകാനാണ് സാധ്യതയെന്നും ചിലർ ചൂണ്ടിക്കാട്ടി. കോടികളുടെ മുതലുണ്ടെങ്കിലും വസ്ത്രധാരണത്തിലും സംസാരത്തിലും തനി നാടനായ അദ്ദേഹത്തെ മാതൃകയാക്കുകയെന്നത് ഇന്നത്തെ തലമുറയ്ക്ക് അസാധ്യമെന്നുതന്നെ പറയേണ്ടിവരും. രാജിവ് മേത്ത എന്നയാളാണ് എക്‌സിൽ വിഡിയോ പങ്കുവച്ചത്. ധനികനായ ഗ്രാമീണന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


നിക്ഷേപകർ അദ്ദേഹത്തിന്റെ രീതി കണ്ടുപഠിക്കണമെന്ന രീതിയിലാണ് കൂടുതൽ കമന്റുകളും. ക്യാപിറ്റൽ മൈൻഡ് സ്ഥാപകനും സിഇഒയുമായ ദീപക് ഷേണോയ് ഉൾപ്പെടെയുള്ളവരും കമന്റുമായി രംഗത്തെത്തി. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർ അദ്ദേഹത്തെപ്പോലെ ക്ഷമ കാണിക്കണമെന്നും എങ്കിൽ മാത്രമെ വലിയ ലാഭം നേടാനാകൂ എന്നും, ചെറിയ ഇടിവ് വരുമ്പോഴേക്കും ഓഹരി വിൽക്കുന്നത് നല്ല രീതിയല്ലെന്നും കമന്റിൽ പറയുന്നു.

Previous Post Next Post