പി ആൻഡ് ടി കോളനി നിവാസികളുടെ ദുരിതകാലത്തിന് വിട; 83 കുടുംബങ്ങൾക്ക് സ്വന്തമായി പാർപ്പിടം; ഫ്ലാറ്റ് സമുച്ചയം നാളെ തുറന്നുനൽകും


 

കൊച്ചി: മഴയൊന്ന് കനത്താൽ മലിനജലത്തിൽ കഴിയേണ്ടി വരുന്ന എറണാകുളം പി ആൻഡ് ടി കോളനിയിലെ 83 കുടുംബങ്ങൾക്കായി മുണ്ടംവേലിയിൽ ഒരുക്കിയ ഫ്ലാറ്റ് സമുച്ചയം നാളെ തുറന്ന് നൽകും. ജിസിഡിഎ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫ്ലാറ്റിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

രണ്ടുമുറികളുള്ള ഫ്ലാറ്റിന് 375 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. ഗ്രൗണ്ട് ഫ്ലോറും മൂന്നു നിലകളുമായി രണ്ടുബ്ലോക്കുകളാണൻുള്ളത്. രണ്ടു കിടപ്പുമുറി ഉൾപ്പെടെ ലിവിങ് റൂം, ഡൈനിങ് റും, കിച്ചൻ, ടോയ്ലെറ്റ് എന്നിവയടങ്ങുന്നതാണ് ഒരു ഫ്ലാറ്റ്. ഇവ കൂടാതെ പൊതുവായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഡേ കെയർ, റീഡിങ് റൂം, സിക്ക് റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മഴവെള്ള സംഭരണിയും കുടിവെള്ള സംഭരണ സംവിധാനം, അഗ്നിരക്ഷാ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.രാമേശ്വരം വില്ലേജിലെ മുണ്ടംവേലിയിൽ ജിസിഡിഎയുടെ 70 സെൻറ് ഭൂമിയിലാണ് കെട്ടിട സുച്ചയം. 14.61 കോടി രൂപയുടെ പദ്ധതിയാണിത്. ലൈഫ് മിഷൻ 9.03കോടി രൂപയും പിഎംഎവൈ 1.23 കോടി രൂപയും സിഎസ്എംഎൽ 4.86 കോടിരൂപയും നൽകിയാണ് പദ്ധതി പൂർത്തിയാക്കിയത്. ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് ഫ്ലാറ്റിന് സമീപമുള്ള ഗാന്ധി സ്റ്റേഡിയത്തിൽ മന്ത്രി എംബി രാജേഷ് നിർവഹിക്കും. നിലവിൽ താക്കോൽ കൈമാറ്റം നാളെ നടക്കുമെങ്കിലും കോളനിയിലെ ആളുകളെ ഫ്ലാറ്റിലേക്ക് മാറ്റി പാർപ്പിക്കുക രണ്ടാഴ്ച്ചയ്ക്കുള്ളിലാകും.

കുടിവെള്ള കണക്ഷൻ ഉൾപ്പെടെ ചുറ്റുമതിൽ നിർമ്മാണം അടക്കം പുരോഗിമിക്കുകയാണ്. വർഷങ്ങളായി വെള്ളക്കെട്ടും ദുരിതവും പേറി ജീവിക്കുന്ന പി ആൻഡ് ടി കോളനി നിവാസികൾക്ക് സ്വന്തമായി സുരക്ഷിത ഭവനം എന്ന ദീർഘകാലസ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. തേവര പേരണ്ടൂർ കനാലിൽനിന്ന് ഒഴുകുന്ന മലിനജലത്തിലാണ് മഴക്കാലത്ത് കോളനിയിലെ നൂറ്കണക്കിന് വരുന്ന ആളുകൾ ഇതുവരെ താമസിച്ചിരുന്നത്.
Previous Post Next Post