ലഖ്നൗ: കേന്ദ്രമന്ത്രിയുടെ വസതിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കേന്ദ്ര ഭവന - നഗരകാര്യ മന്ത്രി കൗശൽ കിഷോറിന്റെ ലഖ്നൗവിലെ വീട്ടിലാണ് വിനയ് ശ്രീവാസ്തവ എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 4.15നാണ് കൊലപാതകം. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു റിവോൾവർ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വികാസ് കിഷോറിന്റെ പേരിൽ ലൈസൻസുള്ള റിവോൾവറാണ് കണ്ടെത്തിയത്.
കൊല്ലപ്പെട്ട വിനയ് ശ്രീവാസ്തവ കൗശൽ കിഷോറിന്റെ മകൻ്റെ ഉറ്റ സുഹൃത്താണെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ലഖ്‌നൗ വെസ്റ്റ് ഡിസിപി രാഹുൽ രാജ് പറഞ്ഞു.
ലഖ്നൗവിലെ താക്കൂർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ബെഗാരിയ ഗ്രാമത്തി കൗശൽ കിഷോറിന്റെ വീട്ടിലാണ് യുവാവ് വെടിയേറ്റ് മരിച്ചത്. ഡോഗ് സ്ക്വാഡും ക്രൈംബ്രാഞ്ചും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയതായി ലഖ്‌നൗ വെസ്റ്റ് ഡിസിപി രാഹുൽ രാജ് പറഞ്ഞു. വിനയ് ശ്രീവാസ്തവ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്ത് നിന്ന് ഒരു കൈത്തോക്ക് കണ്ടെടുത്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മന്ത്രിയുടെ വസതിയിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. അന്വേഷണം ശക്തമാക്കുമെന്നും ഡിസിപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കുറ്റവാളികളെ ശിക്ഷിക്കുമെന്ന് മന്ത്രി കൗശൽ കിഷോർ പറഞ്ഞു. പോലീസും ഫോറൻസിക് സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ രക്ഷിക്കില്ലെന്ന് കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തിന് ഉറപ്പ് നൽകുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് തനിക്കറിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട വിനയ് ശ്രീവാസ്തവയുടെ കുടുംബം പോലീസിൽ പരാതി നൽകി.