"" ഇടുക്കി ഗോൾഡ് "" ഉയരം നാലടി, ലോക വേദികളിലേക്ക് നീന്തിക്കയറി സിനിമോള്‍; സ്വര്‍ണനേട്ടം



ഇടുക്കി: നാലടി മാത്രം ഉയരം കൊണ്ട് ലോക വേദികളിലേയ്ക്ക് നീന്തിക്കയറി സ്വർണ നേട്ടം കൈവരിച്ച നാടിന്‍റെ അഭിമാനമാണ് സിനിമോൾ. ലോക ഡ്വാർഫ് ഗെയിംസിൽ നീന്തലിൽ നാല് സ്വർണം ഉൾപ്പെടെ അഞ്ച് മെഡൽ നേടി തൊടുപുഴ വണ്ണപ്പുറം സ്വദേശിനി സിനിമോൾ കെ. സെബാസ്റ്റ്യനാണ് മലയാളികളുടെ അഭിമാനമായി മാറിയത്. ജർമനിയിലെ കൊളോണിൽ നടന്ന ഭിന്നശേഷിക്കാരുടെ മത്സരത്തിലാണ് നാലടി മാത്രം ഉയരമുള്ള സിനിമോൾ നേട്ടം കൊയ്തത്. നീന്തലിൽ 25 മീറ്റർ, 50 മീറ്റർ ഫ്രീ സ്റ്റൈൽ വിഭാഗത്തിലും ജാവലിൻ ത്രോ, ഡിസ്ക് ത്രോ എന്നിവയിലുമാണ് സിനിമോൾ സ്വർണം കരസ്ഥമാക്കിയത്. ഷോട്ട് പുട്ടിൽ വെള്ളിയും നേടി.

2022 ൽ തന്നെ മാര്‍ച്ച് 24 മുതല്‍ 27 വരെ രാജസ്ഥാനിലെ ഉദയ്പുരില്‍ നടന്ന നാഷ്‍ണല്‍ പാരാ സ്വിമ്മിങ് ചാംപ്യൻഷിപ്പില്‍ ബ്രെസ്റ്റ് സ്ട്രോക്കിലും ഫ്രീ സ്‍റ്റൈലിലും മത്സരിച്ചു. മൂന്നാം സ്ഥാനമായിരുന്നു ഫലം. സാങ്കേതിക തികവില്ലായ്മയാണ് മെഡല്‍ നഷ്‍ടപ്പെടുത്തിയത്. ശേഷം തൃശൂര്‍ പുറനാട്ടുകര ജാസ്‍നോ എഡ്യൂസെന്‍ററിലും ദര്‍ശന ക്ലബ്ബിലും സൗജന്യ പരിശീലനം നല്‍കി. പിന്നീട് നവംബര്‍ 11ന് അസമില്‍ നടന്ന ദേശീയ മത്സരത്തില്‍ 50 മീറ്റര്‍ ബ്രെസ്റ്റ് സ്‍ട്രോക്കില്‍ രണ്ടാമതെത്തി. അസമിലെ വെള്ളിനേട്ടമാണ് സിനിയെ ജര്‍മനി കൊളോണില്‍ നടന്ന എട്ടാമത് ലോക ഡ്വാര്‍ഫ് ഗെയിംസ് വേദിയിലെത്തിച്ചത്. 26 ലേറെ രാജ്യങ്ങളില്‍നിന്ന് 500 ലേറെ താരങ്ങള്‍ മാറ്റുരച്ച മത്സരത്തിലാണ് രാജ്യത്തിന്‍റെ പേരെഴുതി സിനി മടങ്ങിയത്. നാട്ടിൽ തിരികെയെത്തിയ സിനിമോൾക്ക് സ്വീകരണവും നൽകി.

മലയോര ജില്ലയായ ഇടുക്കിയിലെ ഗ്രാമമായ വണ്ണപ്പുറത്തുനിന്ന് ലോകവേദി കീഴടക്കിയതിന് പിന്നില്‍ സിനിമോളുടെ രണ്ട് വര്‍ഷത്തെ കഠിനാധ്വാനവുമുണ്ട്. നീന്തൽ പഠിക്കണമെന്ന ആഗ്രഹമുദിച്ചപ്പോൾ പരിശീലിക്കുവാനുള്ള സ്ഥലമായിരുന്നു ആദ്യത്തെ വെല്ലുവിളി. പിന്നീട് വണ്ടമറ്റം അക്വാട്ടിക് സെന്‍ററില്‍ സൗജന്യമായി പരിശീലിക്കാന്‍ അവസരമൊരുക്കി. രണ്ട് മാസത്തോളം അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിച്ചു. അങ്ങനെ 2022 തുടക്കത്തില്‍ ഇരിങ്ങാലക്കുടയില്‍ നടന്ന സംസ്ഥാന മത്സരത്തില്‍ നാല് സ്വര്‍ണമെഡല്‍ നേടി. ഒടുവിലാണ് ഡ്വാർഫ് ഗെയിംസിൽ നീന്തലിൽ നാല് സ്വർണം ഉൾപ്പെടെ അഞ്ച് മെഡൽ നേടി സിനിമോൾ നാടിന് അഭിമാനമായത്.

أحدث أقدم