സെൻ്റ് പീറ്റേഴ്സ് ബർഗ്: വിമാനാപകടത്തിൽ കൊലപ്പെട്ട റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ സംഘത്തലവൻ യെവ്ഗെനി പ്രിഗോഷിന്റെ വീഡിയോ വൈറൽ. പ്രിഗോഷിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായതോടെ വാഗ്നർ അനുകൂല ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ പുറത്തുവന്നത്.ഞാൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ചർച്ച ചെയ്യുന്നവർക്കായിട്ടാണ് ഈ വീഡിയോ എന്ന് അഭിസംബോധ ചെയ്താണ് വീഡിയോ ആരംഭിക്കുന്നത്. "ഇപ്പോൾ 2023 ഓഗസ്റ്റ് രണ്ടാം പകുതിയിലെ വാരാന്ത്യമാണ്. ഞാൻ ആഫ്രിക്കയിലാണുള്ളത്. എല്ലാം ഓകെയാണ്" - എന്ന് പ്രിഗോഷിൻ പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. ക്യാമറയ്ക്ക് നേരെ പ്രിഗോഷിൻ കൈവീശുന്നതും ദൃശ്യങ്ങളിൽ കാണാം. യുക്രൈൻ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് ആൻ്റ്ൺ ജിറാഷെങ്കോയാണ് പ്രിഗോഷിൻ്റെ വീഡിയോ പങ്കുവച്ചത്.
പുറത്തുവന്ന വീഡിയോ പകർത്തിയത് എന്നാണെന്നോ, എവിടെ നിന്നുള്ളതാണെന്നോ വ്യക്തമല്ല. സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽ വെച്ചാണ് വീഡിയോ പകർത്തിയത്. വീഡിയോ ആഫ്രിക്കയിൽ വെച്ചാണ് ഷൂട്ട് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. അപകടസാധ്യത മുന്നിൽ കണ്ടാണ് പ്രിഗോഷിൻ ഈ വീഡിയോ ചെയ്തതെന്നാണ് വാഗ്നർ അനുകൂലികളടക്കം വ്യക്തമാക്കുന്നത്.ആഗസ്റ്റ് 23ന് ഉണ്ടായ വിമാനാപകടത്തിലാണ് വാഗ്നർ സംഘത്തലവൻ പ്രിഗോഷിൻ കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന പത്തുപേർക്കും ജീവൻ നഷ്ടമായി. മോസ്‌കോയുടെ വടക്കുഭാഗത്ത് ആളൊഴിഞ്ഞ ഭാഗത്താണ് വിമാനം തകർന്നു വീണത്. റഷ്യൻ സുരക്ഷ സേനയുടെ സാന്നിധ്യത്തിൽ ജന്മനാടായ സെൻ്റ് പീറ്റേഴ്സ് ബർഗിലെ പൊറോഖോവ്സ്‌കോയ് സെമിത്തേരിയിലാണ് പ്രിഗോഷിൻ്റെ സംസ്കാര ചടങ്ങുകൾ നടന്നത്.വിമാനപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഡിഎൻഎ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയാമാക്കിയിരുന്നു. ഇതിന് ശേഷമാണ് കൊല്ലപ്പെട്ടത് പ്രിഗോഷിൻ തന്നെയാണെന്ന് റഷ്യൻ സർക്കാർ സ്ഥിരീകരിച്ചത്. റഷ്യയെ ഞെട്ടിച്ച വിമതനീക്കത്തിന് പിന്നാലെയാണ് പ്രിഗോഷിൻ്റെ മരണം സംഭവിച്ചത്. വാഗ്നർ സംഘത്തത്തെ മുന്നിൽ നിർത്തി പ്രിഗോഷിൻ നടത്തിയ വിമത നീക്കം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കുകയും അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പരിഹാസം നേരിടേണ്ടി വരികയും ചെയ്തിരുന്നു.