'അച്ചു ഉമ്മൻ ഞങ്ങളുടെ കൊച്ചുമോൾ, മിടുമിടുക്കി'; ലോക്സഭയിലേക്ക് മത്സരിക്കുന്നതിൽ പൂർണ യോജിപ്പെന്ന് തിരുവഞ്ചൂർ



കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭാ സ്ഥാനാർഥിയാകുന്നതിനോട് പൂർണ യോജിപ്പാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. അച്ചു ഉമ്മൻ മിടുമിടുക്കിയാണ്. എന്നാൽ ഇക്കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയാണ്. സ്ഥാനാർഥി നിർണയത്തെക്കുറിച്ച് തനിക്ക് പറയാൻ പറ്റില്ലെന്നും തിരുവഞ്ചൂർ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു.



"അച്ചു ഉമ്മൻ മിടുമിടുക്കിയാണ്. ഞങ്ങളുടെ കൊച്ചുമോളാണ്. ലോക്സഭാ സ്ഥാനാർഥിയാക്കിയാൽ ഞങ്ങൾക്കെല്ലാം പൂർണ യോജിപ്പാണ്. പക്ഷേ പാർട്ടിയും സ്ഥാനാർഥിയുമാണ് തീരുമാനിക്കേണ്ടത്. അത് അവിടെ തീരുമാനിക്കുകയും പറയുകയും ചെയ്യട്ടെ. സ്ഥാനാർഥി നിർണയത്തെക്കുറിച്ച് തനിക്ക് പറയാൻ പറ്റുമോ?. അതൊക്കെ പാർട്ടി നേതൃത്വം പലവിധത്തിൽ ആലോചിച്ചേ വരൂ. ഞങ്ങളുടെ പാർട്ടിയിലെ ഒരു ശീലമുണ്ട്, അത് അനുസരിച്ചേ ഇതൊക്കെ വരൂ"- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.പിതാക്കന്മാർക്കുശേഷം മക്കളും രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ കോൺഗ്രസ് നേതാക്കന്മാർക്ക് പരാതിയുണ്ടെന്ന മാധ്യമപ്രവർത്തൻ്റെ ചോദ്യത്തോട് ഏത് നേതാവാണ് പരാതിപ്പെട്ടതെന്ന് തനിക്കറിയില്ലെന്ന് തിരുവഞ്ചൂർ മറുപടി നൽകി. ആദ്യമിത് പുതുപ്പള്ളിയിൽ പ്രസംഗിച്ചു നടന്നത് സിപിഎംകാരാണ്. അതേസമയത്ത്, സിപിഎം എംഎൽഎയുടെ മരണത്തെ തുടർന്ന് ത്രിപുരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ മകനെ സ്ഥാനാർഥിയാക്കി. സ്ഥാനാർഥിയാകുന്നതിൽ യോഗ്യതയാണ് പ്രധാനം. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിപക്ഷ നേതാവ് വിഡി സതീശനെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ പുകഴ്ത്തി. വിഡി സതീശൻ നല്ല പെർഫോമൻസാണ് കാഴ്ചവെക്കുന്നത്. വളരെ കൃത്യമായി കാര്യങ്ങൾ പഠിക്കുകയും പ്രതികരിക്കുകയും പാർട്ടിക്ക് പ്രതിരോധം തീർക്കുകയും ചെയ്യുന്നുണ്ട്. എൽഡിഎഫ് ഭരണത്തിൻ്റെ അപാകതകളും ന്യൂനതകളും അതിനകത്തെ തെറ്റുകളും വിഡി സതീശൻ പൊതുമധ്യത്തിൽ കൊണ്ടുവരുന്നുണ്ട്. ബിജെപിക്കെതിരെയും പ്രതികരിക്കുന്നുണ്ടെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
Previous Post Next Post