കളമശേരിയിലെ യഹോവ സമ്മേളനത്തിനിടെ നടന്ന സ്ഫോടനത്തിൽ ചികിത്സയിൽ കഴിയുന്ന 14 കാരന് 90 ശതമാനം പൊള്ളലേറ്റെന്ന് റിപ്പോർട്ട്. മന്ത്രി വിഎൻ വാസവനാണ് ഇക്കാര്യം അറിയിച്ചത്.



കൊച്ചി: കളമശേരിയിലെ യഹോവ സമ്മേളനത്തിനിടെ നടന്ന സ്ഫോടനത്തിൽ ചികിത്സയിൽ കഴിയുന്ന 14 കാരന് 90 ശതമാനം പൊള്ളലേറ്റെന്ന് റിപ്പോർട്ട്. മന്ത്രി വിഎൻ വാസവനാണ് ഇക്കാര്യം അറിയിച്ചത്. കളമശേരി മെഡിക്കൽ കോളേജ് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയും മകനും കളമശേരി മെഡിക്കൽ കോളേജിൽതന്നെ ചികിത്സയിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്ന് കളക്ടർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയും കുട്ടിയും കളമശേരി മെഡിക്കൽ കോളേജിൽതന്നെ ചികിത്സയിലുണ്ടെന്ന് വ്യക്തമാക്കിയത്.വിഷയത്തെ വലിയ ഗൗരവത്തോടെയാണു സർക്കാർ പരിഗണിക്കുന്നതെന്നും പഴുതടച്ച അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കളമശേരിയിൽ മരിച്ചയാൾ സ്ഫോടനത്തിൽനിന്നുണ്ടായ തീ വസ്ത്രങ്ങളിൽ പിടിച്ചാണു മരിച്ചത്. രണ്ട് തവണയാണ് സ്ഫോടനം ഉണ്ടായിരുന്നത്. പൊലീസിന്റെയും അനുബന്ധ ഏജൻസികളുടെയും അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ സ്ഫോടനത്തിന്റെ കാര്യങ്ങൾ വ്യക്തമായി പറയാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.സഭവത്തിൽ 36 പേർ ചികിത്സയിലാണ്. 35 മുതൽ 50 ശതമാനം വരെ പൊള്ളലേറ്റവർ ചികിത്സയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭിക്കാനുള്ള എല്ലാ സജീകരണം ചെയ്തിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്ന് ജില്ല പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘം കളമശ്ശേരിയിലേക്കെത്തും.


Previous Post Next Post