കളമശേരി ബോംബ് സ്ഫോടനം; കൊടകര സ്റ്റേഷനിൽ ഒരാൾ കീഴടങ്ങി; സ്ഫോടനവുമായി ബന്ധമെന്ന് വെളിപ്പെടുത്തൽ



കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ തൃശൂർ കൊടകര സ്റ്റേഷനിൽ ഒരാൾ കീഴടങ്ങി. സ്ഫോടനവുമായി ഇയാൾക്ക് ബന്ധമെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റയിൽവേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.കളമശേരിയിലെ സ്ഫോടന അന്വേഷണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണ് പൊലീസ്. സ്റ്റേഷനുകളുടെ അതിർത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിർദേശം നല്‌‍കി. ജില്ല അതിർത്തികളും അടച്ച് പരിശോധന നടത്തും. സംസ്ഥാന അതിർത്തികളിൽ കൂടുതൽ സേന വിന്യാസം. മുഴുവൻ പോലീസ് സംവിധാനങ്ങളോടും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. മൊഴികളുടെ അടിസ്ഥാനത്തിൽ രേഖാ ചിത്രം തയ്യാറാക്കും. പോലീസ് മേധാവി ഹെലികോപ്റ്ററിൽ കളമശേരിയിൽ എത്തി.

രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.

പൊട്ടിത്തെറിയിൽ 35 പേർക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 35 പേരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഏഴ് പേർ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. പൊട്ടിത്തെറിയിൽ മരിച്ച സ്ത്രീയെ തിരിച്ചറഞ്ഞിട്ടില്ല.

Previous Post Next Post