വൈദ്യുതി നിരക്ക് വർധന നവംബറിലുണ്ടാകില്ല; തീരുമാനം വൈകുമെന്ന് റഗുലേറ്ററി കമ്മീഷൻ


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന നവംബറില്‍ ഉണ്ടാകില്ല. നിലവിലെ നിരക്ക് തുടരണമെന്ന് കാണിച്ച് ഇന്ന് റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കും. നിരക്ക് വർധനയിൽ തീരുമാനം വൈകുമെന്ന് റഗുലേറ്ററി കമ്മീഷൻ അറിയിച്ചു.

കെഎസ്ഇബി‌ നൽകിയ അപേക്ഷയിൽ നടപടികൾ നീളുമെന്നാണ് വിശദീകരണം. നിരക്ക് കൂട്ടുന്നതിൽ സർക്കാരിനും തിടുക്കമില്ല. യൂണിറ്റിന് ശരാശരി 41 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി‌യുടെ ആവശ്യം. വൈദ്യുതി ചാർജ് യൂണിറ്റിന് 41 പൈസ വർധിപ്പിക്കാൻ അനുമതി തേടി കെഎസ്ഇബി മാസങ്ങൾക്ക് മുൻപ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ വ്യവസായ കണക്ഷൻ ഗുണഭോക്താക്കൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.

നിരക്ക് വർധന ഹൈക്കോടതി പൂർണമായും തടഞ്ഞില്ല. പകരം ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള ബോർഡിന്റെ ബാധ്യത താരിഫ് വർധനയിലൂടെ ഈടാക്കരുതെന്ന് ഹൈക്കോടതി നിർദേശം നൽകി. റവന്യൂ കമ്മി മുഴുവൻ ഈടാക്കാൻ അനുവദിക്കുന്ന രീതിയിൽ നിരക്ക് വർധന നടപ്പാക്കാൻ ബോർഡിനെ റെഗുലേറ്ററി കമ്മീഷൻ അനുവദിക്കാറില്ല. അതുകൊണ്ട് കെഎസ്ഇബി ആവശ്യപ്പെട്ടത് പോലെ 41 പൈസ വർധിപ്പിക്കാൻ അനുമതി ഉണ്ടാകില്ല. എന്നാൽ 20 പൈസയ്ക്ക് മുകളിലുള്ള വർധന ഉറപ്പാണ്.

അടുത്ത നാല് വർഷവും നിരക്ക് വർധന നടപ്പാക്കി 1900 കോടിയുടെ ബാധ്യത തീർക്കാനായിരുന്നു കെഎസ്ഇബിയുടെ നീക്കം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇതിൽ പെൻഷൻ ഫണ്ടിലേക്കുള്ള 407 കോടി ഈടാക്കാനുള്ള ബോർഡിന്റെ നീക്കം നടക്കില്ല. ഇത് കുറച്ചുള്ള തുകയാകും വരും വർഷങ്ങളിലും വൈദ്യുതി ചാർജ് കൂട്ടി പിരിച്ചെടുക്കുക.
Previous Post Next Post