'കോടതികള്‍ നീതിയുടെ ദേവാലയമാണങ്കിലും ജഡ്ജിമാർ ദൈവങ്ങളല്ല; തൊഴുകൈയോടെ വരേണ്ട ഇടമല്ല ഇത്'; ഹർജിക്കാരിയോട്‌ ഹൈക്കോടതി



കൊച്ചി: കോടതിയിൽ ഇരിക്കുന്നത്‌ ഭരണഘടനാ ചുമതല നിർവഹിക്കുന്ന ജഡ്‌ജിമാരാണെന്നും ആരും അവിടേക്ക്‌ തൊഴുകൈയോടെ വരേണ്ടതില്ലെന്നും കേരള ഹൈക്കോടതി. ഭരണഘടനാപരമായ അവകാശത്തിനു വേണ്ടിയാണ് കക്ഷികള്‍ കോടതിയില്‍ വരുന്നതെന്നും നീതിയുടെ ദേവാലയമാണെങ്കിലും ദൈവങ്ങള്‍ക്ക് പകരം ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്ന ജഡ്ജിമാരാണ് ഇവിടെ ഇരിക്കുന്നതെന്നും ഹൈക്കോടതി ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.വരുന്നവര്‍ ഔചിത്യം പാലിക്കണമെന്നല്ലാതെ ഹര്‍ജിക്കാര്‍ തൊഴുകൈയോടെ വരേണ്ടയിടമല്ലിതെന്നും അദ്ദേഹം പറഞ്ഞു. പ്രാർത്ഥനാലയത്തിലെ ശബ്‌ദശല്യത്തെക്കുറിച്ച്‌ പരാതി പറയാൻ ആലപ്പുഴ നോർത്ത്‌ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ വിളിച്ച ശേഷം പരാതിക്കാരി പോലിസിനെ അസഭ്യം പറഞ്ഞു എന്നതാണ് കേസ്. ഈ കേസ് ‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ തൊഴുകൈയോടെ കോടതിയിലെത്തിയ ആലപ്പുഴ സ്വദേശിനിയോടാണ്‌ കോടതി ഇക്കാര്യം വിശദീകരിച്ചത്‌.ഹർജി പരിഗണിച്ച കോടതി കേസ്‌ റദ്ദാക്കുകയും കേസെടുത്ത സാഹചര്യം അന്വേഷിക്കാൻ ആലപ്പുഴ പോലീസ്‌ മേധാവിയോട് നിർദ്ദേശിക്കുകയും ചെയ്തു. പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ നിന്നുള്ള ശബ്ദം സഹിക്കാനാവാതെ വന്നതോടെയാണ് താൻ പരാതി നല്‍കിയതെന്നും തുടര്‍നടപടി അറിയാന്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെ വിളിച്ചപ്പോള്‍ താന്‍ അസഭ്യംപറഞ്ഞെന്ന പേരില്‍ കള്ളക്കേസ് എടുത്തെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ഹൈക്കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയത്.


2019-ലാണ് കേസിനാസ്പദമായ സംഭവം. അതേസമയം പോലീസ് ഇന്‍സ്‌പെക്ടറെ വിളിച്ച് പരാതിക്കാർ അസഭ്യം പറയുന്ന സംഭവം സാധാരണഗതിയില്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുവെന്ന് വിശ്വസിക്കാനാൻ കഴിയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയുടെ വാദം സത്യമാണെങ്കിൽ ഉദ്യോഗസ്ഥന്‍ ഇതിനുള്ള ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
Previous Post Next Post