'ഒക്ടോബർ 7 വീണ്ടും ആവർത്തിച്ചുകൊണ്ടേ ഇരിക്കും'; ഇസ്രായേലിന് മുന്നറിയിപ്പുമായി വീണ്ടും ഹമാസ്



ഗാസാ: ഇസ്രായേലിനെതിരെയുള്ള ആക്രമണം ഇനിയും തുടരുമെന്ന് പാലസ്തീൻ സായുധ സംഘടനയായ ഹമാസ്. ഇസ്രായേലിന് നേരെയുണ്ടായ ഒക്ടോബർ 7 ആക്രമണത്തിന് സമാനമായ ആക്രമണങ്ങൾ ഇനിയും തുടരുമെന്നും മുതിർന്ന ഹമാസ് നേതാവ് പറഞ്ഞു. ഒരു ലെബനൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹമാസ് വക്താവ് ഗാതി ഹമദ് ഇക്കാര്യം അറിയിച്ചത്. കരയിലൂടെയും കടലിലൂടെയും വായുവിലൂടെയും എത്തി ജൂത രാഷ്ട്രത്തിന് നേരെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ അന്ന് 1,400 പേരാണ് കൊല്ലപ്പെട്ടത്.ഒക്ടോബർ 24ന് പുറത്തുവന്ന അഭിമുഖം ബുധനാഴ്ചയാണ് മൊഴിമാറ്റി പുറത്തുവന്നത്. 'മുഴുവൻ ശക്തിയോടെ അത് പറയാൻ ഞങ്ങൾക്ക് ലജ്ജയില്ല. നമ്മൾ ഇസ്രായേലിനെ ഒരു പാഠം പഠിപ്പിക്കണം, ഞങ്ങൾ ഇത് വീണ്ടും വീണ്ടും ചെയ്യും'. ഹമാസ് വക്താവ് അഭിമുഖത്തിൽ പറഞ്ഞു.


നമ്മുടെ ഭൂമിയിൽ സ്ഥാനമില്ലാത്ത രാജ്യമാണ് ഇസ്രായേൽ, പലസ്തീനികൾ അധിനിവേശത്തിന്റെ ഇരകളാണ്. അധിനിവേശം അവസാനിപ്പിക്കേണ്ടതാണെന്നും ഹമാസ് വക്താവ് പറഞ്ഞു. പലസ്തീന്റെ എല്ലാ മണ്ണിനേക്കുറിച്ചുമാണ് താൻ പറയുന്നതെന്നും ഹമദ് കൂട്ടിച്ചേർക്കുന്നുണ്ട്.ഇസ്രായേലിന്റെ ഉന്മൂലനമാണോ താങ്കൾ ഉദ്ദേശിക്കുന്നതെന്നുള്ള വാർത്താവതാരകന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു ഹമദിന്റെ മറുപടി.

അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് സുരക്ഷ, സൈനിക, രാഷ്ട്രീയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ ആ രാജ്യം നിർബന്ധമായും ഞങ്ങൾ നീക്കം ചെയ്യുമെന്നും ഹമാസ് വക്താവ് പറഞ്ഞു. ഈ യുദ്ധത്തിന് ഹമാസും വില നൽകേണ്ടി വരുമെന്നും തങ്ങൾ അതിന് ഒരുക്കമാണെന്നും വ്യക്തമാക്കി. ഹമാസിന് ഒരിക്കലും സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കണമെന്നില്ലെന്നും കൂട്ടിച്ചേർത്തു.'ഇസ്രായേൽ എന്ന രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ യുക്തിക്ക് വിരുദ്ധമാണ്. ആ വേദനയും രക്തചൊരിച്ചിലും കണ്ണീരും എല്ലാം ഉണ്ടാക്കുന്നത് ഇസ്രായേലിന്റെ അസ്തിത്വമാണ്. അത് ഇസ്രായേലാണ് ഞങ്ങളല്ല.ഞങ്ങൾ അധിനിവേശത്തിന്റെ ഇരകളാണ്. കാലങ്ങളായി. അതിനാൽ തന്നെ ഞങ്ങൾ‌ ചെയ്തതിനെ കുറ്റപ്പെടുത്താൻ ആരും മുതിരേണ്ടതില്ല. ഒക്ടോബർ 7ന്, ഒക്ടോബർ 10ന്, ഒക്ടോബർ 1,000,000ന് എനനൊക്കെ ഇത് ചെയ്താലും ന്യായീകരിക്കപ്പെടും' ഹമാസ് വക്താവ് പറഞ്ഞു.

ഹമാസിന്റെ ഓപ്റേഷനായ അൽ-അഖ്‌സ ഫ്ലോഡ് ആദ്യതവണ മാത്രമാണ്, രണ്ടാമത്തേതും മൂന്നാമത്തേതും നാലാമത്തേതും ആവർത്തിക്കപ്പെടും, കാരണം ഞങ്ങൾക്ക് പോരാടാനുള്ള നിശ്ചയദാർഢ്യവും നിശ്ചയദാർഢ്യവും കഴിവും ഉണ്ടെന്നും ഹമാസ് നേതാവ് പറഞ്ഞു.അതേസമയം, ഇസ്രായേൽ ഹമാസിനെതിരെ ഗാസയിൽ നടത്തുന്ന പോരാട്ടം തുടരുകയാണ്. അഭയാർത്ഥി ക്യാമ്പിലേക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 195 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഹമാസിന്റെ രണ്ട് കമാൻഡർമാരേയും ഇസ്രായേൽ അവകാശപ്പെട്ട് രംഗത്തുവന്നു.
Previous Post Next Post