സംസ്ഥാനത്ത് നാല് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കാസർകോട് ഒഴികെയുള്ള ബാക്കി എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

ഏറ്റവും പുതിയ റഡാർ ചിത്രം അനുസരിച്ച് ഇടുക്കി, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് , വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടായേക്കാം, താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം, വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, മഴ മനുഷ്യരേയും കന്നുകാലികളേയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.

രാത്രിയോടെ വടക്കൻ ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ഉണ്ട്‌. ശ്രീലങ്കയ്ക്ക്‌ സമീപം നിലനിന്ന ചക്രവാതചുഴി കേരളത്തിനു മുകളിലൂടെ സഞ്ചരിച്ച് അറബിക്കടലിൽ എത്തിയതാണ് മഴ ലഭിക്കാൻ കാരണം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Previous Post Next Post