'ലോകത്തെ മുഴുവൻ അപകടത്തിലാക്കും, തീരുമാനങ്ങൾ ഏകപക്ഷീയം; ഇന്ത്യക്കെതിരെ ട്രൂഡോ രംഗത്ത്



ഒട്ടാവ: ഇന്ത്യക്കെതിരെ പരോക്ഷ നിലപാടുമായി കാനഡ. വലിയ രാജ്യങ്ങൾ രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകത്തെ മുഴുവൻ അത് അപകടത്തിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നിയമവാഴ്ചയ്‌ക്കായി എപ്പോഴും നിലകൊള്ളുന്ന ഒരു രാജ്യമാണ് കാനഡ. വലിയ രാജ്യങ്ങൾ അന്താരാഷ്ട്ര നിയമം ലംഘിച്ചാൽ അത് ലോകത്തെ മുഴുവൻ അപകടത്തിലാക്കും. ഇന്ത്യ ഏകപക്ഷീയമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കാനഡയുടെ ഭാഗം കേൾക്കാൻ ഇന്ത്യ തയ്യാറാകുന്നില്ലെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കുറ്റപ്പെടുത്തി.ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് ഇന്ത്യ ഏകപക്ഷീയമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി വീണ്ടും രംഗത്തെത്തിയത്.ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യൻ സർക്കാരിനെ ബന്ധപ്പെട്ടിരുന്നു. കൊലപാതകത്തിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് വ്യക്തമായ പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനാലാണ് ഇന്ത്യയുമായി ബന്ധപ്പെടുകയും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതെന്ന് ട്രൂഡോ പറഞ്ഞു. എന്നാൽ ഇന്ത്യ അന്വേഷണവുമായി സഹകരിക്കുന്നില്ല. അമേരിക്കയെപ്പോലുള്ള സഖ്യകക്ഷികളോട് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്തിൻ്റെ പരമാധികാരവുമായി ബന്ധപ്പെട്ട സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.


ഗുരുതരമായ ഈ വിഷയത്തിൽ ഇന്ത്യയുമായി ക്രിയാത്മകമായി പ്രവർത്തിക്കാൻ കാനഡ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി ഇന്ത്യൻ സർക്കാരിനോടും സഖ്യകക്ഷികളായ രാജ്യങ്ങളെയും സമീപിച്ചു. എന്നാൽ അന്വേഷണത്തെ ഗൗരവമായി കാണാതെ സഹകരിക്കാത്ത ഇന്ത്യൻ നിലപാട് വിയന്ന കൺവെൻഷൻ ലംഘനമാണ്. 40ലധികം കനേഡിയൻമാരുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇന്ത്യ നീക്കം ചെയ്യുകയാണ് ചെയ്തതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.അന്താരാഷ്ട്ര നിയമത്തിൻ്റെയും ജനാധിപത്യത്തിൻ്റെ പരമാധികാരത്തിൻ്റെയും ഗുരുതരമായ ഈ ലംഘനത്തിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ സമീപിച്ചിട്ടുണ്ട്. കനേഡിയൻ മണ്ണിൽ വെച്ചുണ്ടായ നിജ്ജാറിൻ്റെ കൊലപാതകം ഗുരുതരമായ ഒന്നാണ്. തക്കതായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജൻ്റുമാരാണെന്ന നിഗമനത്തിലെത്തിയത്. എന്നാൽ എല്ലാവിധ അന്വേഷണങ്ങളോടും ഇന്ത്യ മുഖം തിരിക്കുകയാണെന്നും ട്രൂഡോ ആരോപിച്ചു. ട്രൂഡോയുടെ പുതിയ പരാമർശങ്ങളോട് പ്രതികരിക്കാൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. ഭീഷണി തുടരുന്ന സാഹചര്യത്തിൽ കാനഡയുടെ പഴയ ബന്ധം വേണ്ടെന്ന നിലപാടിലാണ് ഇന്ത്യയുള്ളത്.
Previous Post Next Post