'യമനിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്': നിമിഷപ്രിയയുടെ അമ്മയോട് കേന്ദ്രസര്‍ക്കാര്‍

 


യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി യമനിലേക്ക് പോകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അമ്മ പ്രേമ കുമാരിയോട് ‌കേന്ദ്ര സർക്കാർ. കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇപ്പോൾ യമനിലേക്ക് പോകുന്നത് യുക്തിപരമല്ല എന്ന് പ്രേമ കുമാരിയെ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 2017 ൽ ബിസിനസ് പങ്കാളിയായ തലാൽ അബ്ദോ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിമിഷയെ 2020 ലാണ് യമൻ കോടതി വധശിക്ഷക്ക് വിധിച്ചത്.നിമിഷ കൊലപ്പെടുത്തിയ തലാലിന്റെ മാതാപിതാക്കളുമായി കേസിനെ സംബന്ധിക്കുന്ന ചർച്ചകൾ നടത്താൻ യമനിലേക്ക് പോകാനുള്ള അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് നിമിഷയുടെ അമ്മ ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്മേൽ ഒരാഴ്ചക്കുള്ളിൽ നടപടിയെടുക്കണമെന്ന് വിദേശ കാര്യ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പ്രേമകുമാരിയ്ക്കും പത്ത് വയസുകാരിയായ നിമിഷയുടെ മകൾക്കും യമനിലേക്ക് പോകാൻ അനുമതി തേടിയാണ് അപേക്ഷ സമർപ്പിച്ചത്. യമനിലേക്ക് പോകാനുള്ള തീരുമാനം വളരെ ശ്രദ്ധാപൂർവം മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് ഗൾഫ് അഫെയർസ് ഡയറക്ടർ താനൂജ് ശങ്കർ പ്രേമ കുമാരിയെ അറിയിച്ചിരുന്നു.പ്രതികൂലമായ സാഹചര്യങ്ങളെത്തുടർന്ന് യമനിലെ ഇന്ത്യൻ എംബസി ജിബൂട്ടിയിലേക്ക് മാറ്റിയതിനാൽ പ്രേമകുമാരിയുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾക്ക് കഴിഞ്ഞേക്കില്ല എന്ന കാരണത്താലാണ് വിദേശകാര്യ മന്ത്രാലയം പ്രേമകുമാരിയുടെ അപേക്ഷ നിരസിച്ചത്. നിമിഷക്കായി, തങ്ങളാൽ കഴിയുന്ന കാര്യങ്ങൾ എല്ലാം ചെയ്തു വരികയാണെന്നും മന്ത്രാലയം അറിയിച്ചു.

യമനിൽ ഒരു എക്‌സിക്യൂഷൻ കമ്മിറ്റി ആരംഭിച്ചതായും ഗവണ്മെന്റ് ഇടപെടുകയാണെങ്കിൽ ചർച്ചകൾക്കായി കൂടുതൽ സമയം ലഭിക്കുമെന്നും " സേവ് നിമിഷ പ്രിയ കൗൺസിൽ വൈസ് ചെയർമാനും അഭിഭാഷകയുമായ ദീപ ജോസഫ് പറഞ്ഞു.

Previous Post Next Post