എന്തിനും തയ്യാറെന്ന്' മമത; ഇന്ത്യാ മുന്നണി യോഗം ഇന്ന് വൈകീട്ട്

'
 

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇന്ത്യാ മുന്നണി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അശോക ഹോട്ടലില്‍ വൈകീട്ട് മൂന്നിനാണ് യോഗം. പൊതുതെരഞ്ഞെടുപ്പിലെ സീറ്റു വിഭജനം അടക്കം യോഗത്തില്‍ ചര്‍ച്ചയാകും. 

പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്നതാണ് മുന്നണി യോഗത്തിന്റെ പ്രധാന അജണ്ട. വിവിധ കക്ഷികള്‍ തമ്മില്‍ സംസ്ഥാനങ്ങളില്‍ പിന്നീടുള്ള ചര്‍ച്ചകളിലാണ് സീറ്റ് വിഭജനത്തില്‍ അന്തിമ രൂപമാകുകയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. 

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി ( കോണ്‍ഗ്രസ്), നിതീഷ് കുമാര്‍ (ജെഡിയു), മമത ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), ലാലുപ്രസാദ് യാദവ് ( ആര്‍ജെഡി), അരവിന്ദ് കെജരിവാള്‍ (എഎപി), എംകെ സ്റ്റാലിന്‍ (ഡിഎംകെ) തുടങ്ങിയവരടക്കം 27 കക്ഷിനേതാക്കള്‍ ഇന്ത്യാ മുന്നണി യോഗത്തില്‍ പങ്കെടുക്കും. 

പശ്ചിമബംഗാളില്‍ സിപിഎമ്മുമായി സഖ്യത്തിന് തയ്യാറാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'ഞാന്‍ എന്തിനും തയ്യാറാണെ'ന്നായിരുന്നു മമതയുടെ മറുപടി. ബംഗാള്‍ രാഷ്ട്രീയത്തിലെ ബദ്ധവൈരികളായ സിപിഎമ്മുമായി സഖ്യത്തിന് ആദ്യമായാണ് മമത സന്നദ്ധത അറിയിക്കുന്നത്.
Previous Post Next Post