രാമജ്യോതിയുമായി രണ്ട് മുസ്ലിം സ്ത്രീകൾ; മുസ്ലീങ്ങളുടെ പൂർവ്വികൻ രാമനെന്ന സന്ദേശവുമായി നസ്നീനും നജ്മയും

 


അയോധ്യ: പ്രതിഷ്ഠാ ചടങ്ങിന് മുമ്പായി അയോധ്യയിൽ നിന്ന് കാശിയിലേക്ക് പോകുന്ന 'രാമജ്യോതി' കൈയിലേന്തി നയിക്കുക രണ്ട് മുസ്ലിം സ്ത്രീകൾ. ഇവർ പ്രദേശത്തെ മുസ്ലിം മേഖലകളിലൂടെയാണ് യാത്ര ചെയ്യുക. രാമഭഗവാനാണ് മുസ്ലിങ്ങളുടെ പൂർവ്വികനെന്ന സന്ദേശം പകർന്നു കൊണ്ടായിരിക്കും യാത്ര. എല്ലാ ഇന്ത്യാക്കാരുടെയും ഡിഎൻഎ ഒന്നാണെന്നും ഇവർ പോകുന്ന വഴികളിൽ പ്രചരിപ്പിക്കും.ശനിയാഴ്ച നിന്ന് പുറപ്പെടുന്ന യാത്ര കാശിയിലാണ് അവസാനിക്കുക. വാരാണസിക്കാരാണ് ഈ രണ്ട് മുസ്ലിം സ്ത്രീകളും. കാശിയിലെ ദോം‌രാജ് ഓം ചൗധരിയും, പാടലപുരി മഠത്തിന്റെ പുരോഹിതനായ ബാലക് ദാസുമാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. രണ്ട് സ്ത്രീകളും പർദ്ദയണിഞ്ഞാണ് രാമജ്യോതിയുമായി മുസ്ലീം കേന്ദ്രങ്ങളിലൂടെ പോവുക.


അയോധ്യയിലെ മണ്ണും, സരയൂവിലെ വെള്ളവും ഇരുവരും ശേഖരിക്കുകയും കാശിയിൽ എത്തിക്കുകയും ചെയ്യും. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ പഠിച്ചയാളാണ് രാമജ്യോതി കാശിയിലേക്ക് കൊണ്ടുപോകുന്ന മുസ്ലിം സ്ത്രീകളിലൊരാൾ. ഇവർ ഹനുമാൻ ചാലിസയും രാമചരിതമാനസവും ഉറുദുവിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. നസ്നീൻ അൻസാരി എന്നാണ് പേര്. പാടലപുരി മഠത്തിന്റെ പുരോഹിതനായ ബാലക് ദാസ് ഇവരുടെ ഗുരുവാണ്. മതം മാറാൻ വ്യക്തികൾക്ക് സാധിക്കുമെങ്കിലും അവരുടെ പൂർവ്വികരെ മാറ്റാൻ കഴിയില്ലെന്നാണ് നസ്നീൻ പറയുന്നത്. മുസ്ലിങ്ങൾക്ക് മെക്ക പോലെയാണ് ഹിന്ദുക്കൾക്ക് അയോധ്യയെന്നും അവർ അഭിപ്രായപ്പെട്ടു. ജനുവരി 22ന് രാജ്യത്തെ എല്ലാ വീടുകളിലും രാമജ്യോതി തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ജനുവരി 21 മുതൽ രാമജ്യോതി വിതരണം നടക്കും വാരാണസിയിൽ.

ആരാണ് നസ്നീനും നജ്മയും?

രാമജ്യോതി വഹിക്കുന്ന രണ്ടാമത്തെ മുസ്ലിം സ്ത്രീയായ നജ്മ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പിഎച്ച്ഡ‍ി ചെയ്തയാളാണ്. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്നു തന്നെയാണ് ഇവർ പിഎച്ച്ഡി എടുത്തത്. കഴിഞ്ഞ 17 വർഷമായി രാമഭക്തയാണ്. അതെസമയം ഇവർ മുസ്ലിം വിശ്വാസം വിട്ടിട്ടില്ലെന്നും അവകാശപ്പെടുന്നുണ്ട്. മുത്തലാഖിനെതിരെ ഇരുവരും സമരരംഗത്തുണ്ടായിരുന്നു. മുസ്ലിം മഹിളാ ഫൗണ്ടേഷൻ എന്ന സംഘടനയുടെ പ്രസിഡണ്ടാണ് നസ്നീൻ.

ശ്രീനഗറിലെ ഗൗരി ഗ്യാൻവ്യാപി കേസിൽ അൻജുമാൻ ഇന്റസജാമിയ പള്ളി മാനേജുമെന്റ് കമ്മറ്റിയുടെ വാദം തള്ളി സംഭവത്തിൽ നസ്നീൻ അൻസാരി തന്റെ സംഘടനയ്ക്കു വേണ്ടി പ്രതികരണവുമായി എത്തിയിരുന്നു. ശിവന് ആരതിയുഴിഞ്ഞാണ് അവർ വിധിയെ വരവേറ്റത്. ഓം നമശ്ശിവായ എന്ന മന്ത്രമുച്ചരിക്കുകയും ചെയ്തു. "ഞങ്ങളുടെ പൂർവ്വികർ ഹിന്ദുക്കളായിരുന്നപ്പോൾ അവർ ആദി വിശ്വേശ്വരനെയാണ് പൂജിച്ചിരുന്നത്," നസ്നീൻ അൻസാരി അന്ന് പറയുകയുണ്ടായി. മുഗളന്മാരുടെ പാപങ്ങളെ പേറി നടക്കേണ്ടവരല്ല മുസ്ലീങ്ങളെന്നും നസ്നീൻ പ്രസ്താവിച്ചിരുന്നു അന്ന്.വാരാണസി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു എൻജിഓയിൽ (വിശാൽ ഭാരത് സൻസ്ഥാൻ) അംഗമാണ് നജ്മ. ഇവർ ദേശീയത പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്നു. മുസ്ലിം പണ്ഡിത പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പഠിച്ച് പിഎച്ച്ഡി എടുത്തുവെന്ന വാർത്ത 2023 നവംബർ മാസത്തിൽ ദേശീയമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നജ്മ പര്‍വീൺ എന്നാണ് ഇവരുടെ മുഴുവൻ പേര്. പലരും എതിർത്തിട്ടും അവയെ അവഗണിച്ചാണ താൻ പഠനം പൂർത്തിയാക്കിയതെന്ന് അവർ പറയുകയുണ്ടായി. ബനാറസ് സർവ്വകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ടുമെന്റാണ് ഇവർക്ക് പിഎച്ച്ഡി നൽകിയത്. ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയില്‍ നിന്നുള്ള പ്രൊഫസറാണ് എക്സ്റ്റേണൽ എക്സാമിനറായി വന്നത്. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട നജ്മയ്ക്ക് തുടർന്നുള്ള ജീവിതത്തിന് സഹായം നല്‍കിയത് വിശാൽ ഭാരത് സൻസ്ഥാൻ സ്ഥാപകനായ പ്രൊ. രാജീവ് ശ്രീവാസ്തവയായിരുന്നു. ഇദ്ദേഹം ബനാറസ് സർവ്വകലാശാലയിലെ പ്രൊഫസറാണ്. ഇദ്ദേഹത്തിന്റെ കീഴിലാണ് പിഎച്ച്ഡി പഠനം പൂർത്തീകരിച്ചത്.
Previous Post Next Post