വണ്ടിപ്പെരിയാറിലെ കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം വേണം; സ്റ്റേഷൻ ഉപരോധിച്ച് കോൺ​ഗ്രസ്, ചർച്ചയിൽ തീരുമാനം



ഇടുക്കി: വണ്ടിപ്പെരിയാറിലെ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം കിട്ടുന്നത് വരെ സമരം ചെയ്യുമെന്ന് കോൺ​ഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ്. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പീരുമേട് ഡിവൈഎസ്പി ഓഫീസ് ഉപരോധിച്ചിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് പൂർണ്ണ സംരക്ഷണം നൽകുമെന്ന് ഡിവൈഎസ്പി ഉറപ്പ് നൽകിയതിനെ തുടർന്ന് രണ്ടരമണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചു.വണ്ടിപ്പെരിയാറിലെകുട്ടിയുടെ കുടുംബത്തിന് സംരക്ഷണം കിട്ടുന്നത് വരെ സമരം ചെയ്യും. പൊലീസ് ഈ വിഷയത്തെ ലാഘവത്തോടെ കാണുന്നു. ചർച്ചയിൽ കാര്യമായ പുരോ​ഗ​തിയല്ലെന്നും സമരം തുടരാൻ പ്രതിപക്ഷ നേതാവ് നി‍ർദേശിച്ചെന്നും ഡീൻ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയിലായി. കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന അർജുൻ്റെ ബന്ധു പാൽരാജാണ് പിടിയിലായത്. പരിക്കേറ്റ പിതാവ് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. പരുമല ജംഗ്ഷനിലൂടെ കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കില്‍ പോകുമ്പോള്‍ കുറ്റവിമുക്തനാക്കിയ അ‍ജ്ജുന്‍റെ ബന്ധു പാല്‍രാജ് ചില അശ്ലീല ആംഗ്യങ്ങള്‍ കാട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കവും കയ്യാങ്കളിയുമായി. ഇതിനൊടുവില്‍ പാല്‍രാജ് കുട്ടിയുടെ അച്ഛനെ കുത്തുകയായിരുന്നു. കുത്തേറ്റ ഉടന്‍ തന്നെ നാട്ടുകാർ ഓടി കൂടി. വണ്ടിപെരിയാര്‍ സർക്കാർ ആശുപത്രിയിലെത്തിച്ചു. ഇരുകാലുകളുടെയും തുടക്കാണ് പരിക്കേറ്റത്. നെഞ്ചത്തും ചെറിയ പരുക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരുക്കുണ്ട്. കാലിലുള്ള ഒരുമുറിവൊഴികെ പരിക്കുകള്‍ അത്ര ഗുരുതരമല്ലെന്നാണ് ആശുപത്രി നല്‍കുന്ന വിവരം. എന്നാല്‍ കടുത്ത ക്ഷീണം അനുഭവപെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇപ്പോള്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിനിടെ പീരുമേടില്‍ നിന്നും പാല്‍രാജിനെ പൊലീസ് പിടികൂടി. വണ്ടിപെരിയാര്‍ സ്റ്റേഷനിലെത്തിക്കുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നതാനാല്‍ ഇപ്പോഴും പാല്‍രാജ് പിരൂമേട് സ്റ്റേഷനിലാണുള്ളത്. കുട്ടിയുടെ അച്ഛന്‍റെ മോഴിയെടുത്ത ശേഷം അറസ്റ്റ് രേഖപെടുത്തും.  അറസ്റ്റ് നാളെയുണ്ടാകാനാണ് സാധ്യത. തുടര്‍ന്നായിരിക്കും കോടതിയില്‍ ഹാജരാക്കുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നില്ല. അക്രമമുണ്ടാകാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ അറിയിച്ചിട്ടും സംരക്ഷണം നൽകാത്തതില്‍ വ്യാപകമായി പ്രതിഷേധമാണുള്ളത്. ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ച് അർജുൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണം നേടിയിരുന്നു.  എന്നാല്‍ താല്‍ക്കാലികമായി മാത്രമെ സംരക്ഷണം നൽകിയുള്ളെന്നും ഇപ്പോള്‍ സുരക്ഷയില്ലെന്നുമാണ് പോലീസ് വിശദീകരണം. 

Previous Post Next Post