ചൂട് കൂടും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്,പകൽ 11 മണി മുതൽ മൂന്നു മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം



തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 3 - 4 °C കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചത്.


പകൽ 11 മണി മുതൽ മൂന്നു മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം. സൂര്യാതപമേറ്റാൽ ഉടനടി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ചൂട് കൂടുന്നത് നിർജലീകരണത്തിന് കാരണമാകും. അതുകൊണ്ട് ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചൂടേറ്റ് ശരീരത്തിൽ തടിപ്പുകളോ പൊള്ളലോ ഉണ്ടായാൽ ചികിത്സ ഉടനടി തേടണം. പൊള്ളലേറ്റ് ഉണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുതെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു

ചൂടേറ്റ് ശരീര താപം ഉയർന്നാൽ സൂര്യാഘാതം ഉണ്ടായേക്കാം. അബോധാവസ്ഥയിലേക്ക് പോയിമരണം വരെ സംഭവിക്കാവുന്നതാണ്. മുതിർന്ന പൗരന്മാർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിങ്ങനെയുള്ളവർ‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വളർത്തു മൃഗങ്ങളെയും ചൂട് സാരമായി ബാധിക്കും എന്നതിനാൽ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണമെന്ന് നിർദേശത്തിൽ പറയുന്നു
Previous Post Next Post