കടുത്തുരുത്തി(കോട്ടയം): ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ ഞീഴൂർ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി. ഞീഴൂർ വില്ലേജ് ഓഫീസർ കടുത്തുരുത്തി മങ്ങാട് കുറുമുള്ളീൽ വീട്ടിൽ ജോർജ് ജോൺ(52) ആണ് വിജിലൻസിന്റെ പിടിയിലായത്.
പരാതിക്കാരന്റെ പ്രവാസിയായ സഹോദരന്റെ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആവശ്യത്തിനായി ആർ.ഡി.ഒ. ഓഫീസിൽ റിപ്പോർട്ട് നൽകുവാനായി 1300 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസിലെ വൈദ്യുതി ചാർജ് അടക്കാനുള്ള തുക എന്ന പേരിലാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.