ഓപ്പറേഷന്‍ പാം ട്രീ: ആക്രി കച്ചവടം മറയാക്കി 1170 കോടിയുടെ നികുതി വെട്ടിപ്പ്; സംസ്ഥാനത്തിന് 209 കോടി രൂപ നഷ്ടം





തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടി വകുപ്പ് 1170 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. എറണാകുളം ഉള്‍പ്പെടെ ഏഴ് ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ നികുതിവെട്ടിപ്പ് കണ്ടെത്തിയത്. ആക്രി കച്ചവടത്തിന്റെ മറവില്‍ നടക്കുന്ന കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്താനായിരുന്നു റെയ്ഡ്.

ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിക്കാണ് ആദ്യ ഘട്ട റെയ്ഡ് ആരംഭിച്ചത്. 300ലധികം ഉദ്യോഗസ്ഥരാണ് ഇതില്‍ പങ്കെടുത്തത്. ഓപ്പറേഷന്‍ പാം ട്രീ എന്ന പേരിലായിരുന്നു ജിഎസ്ടി വകുപ്പ് സംസ്ഥാനത്ത് റെയ്ഡ് നടത്തിയത്. വ്യാജ ബില്ലുകള്‍ ചമച്ചും അഥിഥി തൊഴിലാളികളുടെ പേരില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തുമായിരുന്നു വെട്ടിപ്പ്. തൊഴില്‍ വാഗ്ദാനം ചെയ്താണ് അതിഥി തൊഴിലാളികളില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ തട്ടിയെടുത്തത്.

1170 കോടി രൂപയുടെ വ്യാജ ബില്ലുകള്‍ ചമച്ച് കൊണ്ട് നടത്തിയ നികുതി വെട്ടിപ്പില്‍ സംസ്ഥാനത്തിന് 209 കോടിയുടെ നഷ്ടം ഉണ്ടായതായാണ് കണ്ടെത്തല്‍. പരിശോധനയില്‍ 148 വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകളും കണ്ടെത്തിയിട്ടുണ്ട്. ആക്രി ഇടപാടുകളുടെ പേരിലാണ് വലിയ നികുതി വെട്ടിപ്പുകള്‍ നടന്നിരിക്കുന്നത്.

Previous Post Next Post