സംസ്ഥാനത്ത് വാര്‍ഡുകളുടെ എണ്ണം വര്‍ധിക്കും.




സംസ്ഥാനത്തെ തദ്ദേശസ്ഥാനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായി ഓര്‍ഡിനന്‍സിന് മന്ത്രിസഭാ തീരുമാനം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അധ്യക്ഷനായി കമ്മിഷന്‍ രൂപീകരിക്കും. 2020 ല്‍ കൊണ്ടു വന്ന ഭേദഗതി പ്രകാരമാണ് പുതിയ ഓര്‍ഡിനന്‍സ്. ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
വാര്‍ഡ് വിഭജനം നടപ്പിലാകുന്നതോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാര്‍ഡു മുതലുള്ള വര്‍ധനയുണ്ടാകും. അതിര്‍ത്തിയും പുനര്‍ നിര്‍ണയിക്കും. 2011 ലെ ജനസംഖ്യാടിസ്ഥാനത്തിലാണ് വിഭജനമെന്നാണ് സര്‍ക്കാരിന്‍റെ കരട് നയരേഖ നല്‍കുന്ന സൂചന.

941 പഞ്ചായത്തുകളിലായി15962 വാര്‍ഡുകളാണ് നിലവിലുള്ളത്. 1300ലേറെ വാര്‍ഡുകള്‍ പഞ്ചായത്തുകളില്‍ പുതിയതായി രൂപപ്പെടും. കൊച്ചി കോര്‍പറേഷനില്‍ മാത്രം രണ്ട് വാര്‍‍ഡുകളും മറ്റ് കോര്‍പറേഷനുകളില്‍ ഒരു വാര്‍ഡും വിഭജനത്തോടെ വര്‍ധിക്കും. 414 വാര്‍ഡുകളാണ് കോര്‍പറേഷനുകളില്‍ ആകെയുള്ളത്. ഇത് 421 ആയിമാറും. നഗരസഭകളിലും ആനുപാതിക വര്‍ധനയുണ്ടാകും. വാര്‍ഡുകളുടെ എണ്ണം 3078 ല്‍ നിന്നും 3205 ആയി മാറും. നിലവിലുള്ള എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തിയില്‍ വ്യത്യാസം വരും. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ഡിവിഷനുകളുടെ എണ്ണവും വര്‍ധിക്കും. 



Previous Post Next Post