ഹൈദരാബാദ്: സൈബർ ക്രിമിനലുകൾ മൂവായിരത്തോളം ഇന്ത്യൻ യുവതികളെ അടിമകളായി ഉപയോഗിച്ചെന്ന് വെളിപ്പെടുത്തൽ. ഇന്ത്യയിൽ കണ്ടെത്തുന്ന പുരുഷൻമാരായെ ഇരകളെ കെണിയിൽ വീഴ്ത്തി പണം തട്ടാനാണ് കംബോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘം ഇവരെ ഉപയോഗിച്ചതെന്നും സൂചന.
കംബാഡിയയിലേക്ക് അനധികൃതമായി കടത്തിയതാണ് ഈ യുവതികളെ. ഹണി ട്രാപ്പിന്‍റെ ചൂണ്ടയിൽ കൊരുക്കാനുള്ള ഇരകളായിരുന്നു ഇവരെന്നും തെലങ്കാന സ്വദേശിയുടെ വെളിപ്പെടുത്തൽ.
സ്ത്രീകളുടെ പേരിൽ ഇന്ത്യൻ ഭാഷകളിലുള്ള വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ തയാറാക്കുന്നതിനാണ് ഇയാളെ സൈബർ ക്രിമിനലുകൾ ചുമതലപ്പെടുത്തിയിരുന്നത്. ഇത്തരത്തിലും നിരവധി ഇന്ത്യക്കാർ കംബോഡിയയിൽ ജോലി ചെയ്യാൻ നിർബന്ധിതരാണ്.
ക്രിമിനലുകളുടെ കണ്ണു വെട്ടിച്ച് നാട്ടിൽ വിവരമറിയിച്ചതിനെത്തുടർന്ന് സഹോദരിയാണ് അധികൃതരെ വിവരമറിയിച്ച് ഇദ്ദേഹത്തെ രക്ഷപെടുത്തിയത്. ഇതിനായി ഇന്ത്യൻ എംബസിയുടെയും തെലങ്കാന, ആന്ധ്ര പ്രദേശ് സർക്കാരുകളുടെയും കൂട്ടായ പ്രവർത്തനം സഹായകമായി.
കംബോഡിയൻ പൊലീസ് തന്നെ ഇയാളെ മനുഷ്യക്കടത്തുകാരിൽ നിന്നു രക്ഷപെടുത്തിയിരുന്നു എങ്കിലും കേസിൽ കുടുക്കി 12 ദിവസം ജയിലിൽ അടച്ചിരിക്കുകയായിരുന്നു. കേസ് വ്യാജമാണെന്നു വ്യക്തമായതോടെ ഇന്ത്യയിലേക്കു നാടുകടത്തി.
കംബോഡിയയിൽ ചൈനീസ് ക്രിമിനലുകളുടെ പിടിയിലുള്ള ഇന്ത്യക്കാർ മൂവായിരത്തോളം വരും. ഡിറ്റൻഷൻ ക്യാംപുകളിൽ പാർപ്പിച്ചിരിക്കുന്ന യുവതികളെ ഉപയോഗിച്ചാണ് നഗ്ന വീഡിയോ കോളുകൾ ചെയ്ത ശേഷം ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്നത്.
കേരളം, തമിഴ്‌നാട്, കർണാടക, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള യുവതികളെ ക്യാംപിൽ പരിചയപ്പെട്ടതായും ഇദ്ദേഹം പറയുന്നു. മറ്റു ജോലികൾ വാഗ്ദാനം ചെയ്യപ്പെട്ട് കംബോഡിയയിലെത്തി ചതിക്കപ്പെട്ടവരാണ് ഇവരെല്ലാം.
ബ്ലാക്ക് മെയിലിങ്ങിലൂടെ സമ്പാദിക്കുന്ന പണം ക്രിമിനലുകൾ ആദ്യം ക്രിപ്റ്റോകറൻസിയിലേക്കും അത് യുഎസ് ഡോളറിലേക്കും പിന്നീട് ചൈനീസ് യുവാനിലേക്കുമാണ് മാറ്റുന്നതെന്നും ഇദ്ദേഹം പറയുന്നു.