തിരുവനന്തപുരം: ഏപ്രിൽ 21ന് കാസർഗോഡ് നിന്നും ആരംഭിച്ച സർക്കാരിന്‍റെ വാർഷികാഘോഷ പരിപാടികൾ മേയ് 23ന് തിരുവനന്തപുരത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം മെയ് 23 ന് രാവിലെ 10.30 മുതൽ 12.30 വരെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാതല യോഗത്തിൽ സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അഞ്ഞൂറ് വ്യക്തികൾ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം പേർക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരമുണ്ടാകും.
തിരുവനന്തപുരം ജില്ലയിൽ എന്‍റെ കേരളം പ്രദർശന വിപണന മേള മെയ് 17 മുതൽ 23 വരെ കനകക്കുന്ന് കൊട്ടാരത്തിലാണ് സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രദർശന സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, ഭക്ഷ്യമേള, പ്രശസ്ത കലാകാരന്മാർ നയിക്കുന്ന കലാവിരുന്ന് എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. രാവിലെ 10 മുതൽ രാത്രി 9 വരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. ഏഴ് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മേളയിൽ എഴുപത്തി അയ്യായിരം ചതുരശ്ര അടിയിലാണ് പവലിയൻ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ അമ്പത്തിനാലായിരം ചതുരശ്ര അടി പൂർണമായും ശീതികരിച്ച പവലിയനാണ്. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. ആകെ ഇരുന്നൂറ്റി അമ്പത് സ്റ്റാളുകളാണുള്ളത്. ഇതിൽ 161 സർവീസ് സ്റ്റാളുകളും 89 കൊമേഴ്‌സ്യൽ സ്റ്റാളുകളുമാണ്. വാണിജ്യ സ്റ്റാളുകളിൽ വകുപ്പുകൾക്ക് പുറമെ എംഎസ്എംഇകൾക്കും ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനുള്ള സൗകര്യം ഉണ്ടാവും.
വനം വകുപ്പിന്‍റെ വനശ്രീ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, കൈത്തറി വസ്ത്രങ്ങൾ, വിവിധ ഭക്ഷ്യ വസ്തുക്കൾ, കയർ ഉത്പന്നങ്ങൾ, തേൻ, ആയുർവേദ ഉത്പന്നങ്ങൾ, വിവിധ തരം അച്ചാറുകൾ, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങി വിവിധതരം ഉല്പന്നങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ അത്യുത്പാദന ശേഷിയുള്ള വൃക്ഷത്തൈകളും, വിത്തുകളും ചെടികളും, കാർഷികോപകരണങ്ങളും വാങ്ങാൻ കഴിയുന്ന തരത്തിൽ വിശാലമായ സൗകര്യമുണ്ട്.