പാകിസ്താനുവേണ്ടി ചാരപ്പണി നടത്തിയ വ്‌ളോഗർ ജ്യോതി മൽഹോത്ര കൊച്ചിയും കോഴിക്കോടുമടക്കം കേരളത്തിൽ വിവിധ നഗരങ്ങളിൽ താമസിക്കുകയും യാത്രചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ജ്യോതിയെ ദേശീയ അന്വേഷണ ഏജൻസി, ഇന്റലിജൻസ് ബ്യൂറോ, മിലിട്ടറി ഇന്റലിജൻസ് സംഘം എന്നിവർ ചോദ്യം ചെയ്തുതുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 17-ന് ജ്യോതി കേരളത്തിലെത്തിയപ്പോൾ മട്ടാഞ്ചേരിയിലെ ഹോട്ടലിലാണ് തങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് കേരളത്തിലെ പല സ്ഥലങ്ങളിൽ യാത്ര നടത്തിയിരുന്നു. ജ്യോതിയുടെ യാത്ര സംബന്ധിച്ച് ഹരിയാണ പോലീസ് കൊച്ചി പോലീസിനെ വിവരങ്ങൾ അറിയിക്കുകയായിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് പ്രാഥമികാന്വേഷണം നടത്തുകയായിരുന്നു.
2023 മുതൽ ഇവർ പാകിസ്താന് വിവരങ്ങൾ ചോർത്തിനൽകിയെന്നാണ് സൂചന. ജ്യോതിയുടെ സാമ്പത്തിക ഇടപാടുകളെയും യാത്രാവിശദാംശങ്ങളെയുംകുറിച്ചുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. പഹൽഹാം ഭീകരാക്രമണത്തിനുശേഷം ഡൽഹിയിലെ പാക് ഹൈക്കമ്മിഷൻ ഓഫീസിലേക്ക് കേക്കുമായി പോയ ജീവനക്കാരനുമായുള്ള ജ്യോതിയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു